Press Club Vartha

മൂന്നരവയസ്സുകാരിയെ ഫ്ളാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി

ചെന്നൈ : ചെന്നൈ പൂനാംമല്ലിയിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിക്കുന്ന എ. രവിയുടെ മകൾ വിൻസിയ അദിതിയെയാണ് അഞ്ചാംനിലയിലെ ഫ്ളാറ്റിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

ഫ്ളാറ്റിന് മുൻവശത്തെ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ സുരക്ഷാജീവനക്കാരനാണ് പെൺകുട്ടിയെ ആദ്യം കണ്ടത്. തുടർന്ന് ഇയാൾ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. മാതാപിതാക്കളും അയൽക്കാരും ഓടിയെത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഫ്ലാറ്റിന്റെ അഞ്ചാംനിലയിലെ ബാൽക്കണിയിൽനിന്ന് വീണ് മരിച്ചെന്നാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പെൺകുട്ടി ബാൽക്കണിയിൽനിന്ന് താഴേക്ക് വീണതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടുവയസ്സുള്ള മകനെ ഫുട്ബോൾ പരിശീലനത്തിന് കൊണ്ടുപോകാനായി കുട്ടിയുടെ പിതാവ് ഫ്ളാറ്റിൽനിന്ന് പോയിരുന്നു. രാവിലെ 6.15-ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിൻ പ്രഭാതസവാരിക്കായും ഫ്ളാറ്റിൽനിന്നിറങ്ങി.

ഈ സമയത്തെല്ലാം മൂന്നരവയസ്സുകാരി അദിതി ഉറങ്ങുകയായിരുന്നു. പിന്നീട് ഉറക്കമുണർന്ന പെൺകുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്ളാറ്റിലെ ബാൽക്കണിയിലേക്ക് വരികയായിരുന്നു. തുടർന്ന് ബാൽക്കണിയിലെ കസേരയിൽ കയറിയെന്നും ഇതിനിടെ താഴേക്ക് വീണെന്നുമാണ് പോലീസ് പറയുന്നത്.

Share This Post
Exit mobile version