Press Club Vartha

ലഹരി ബാല്യത്തിനെ കൊന്നു തള്ളുമ്പോൾ!

വളരെ ചുരുങ്ങിയ കാലം കൊണ്ട് സാധാരണ ജനങ്ങളിലേക്ക് ലഹരിയുടെ ഒരു കുത്തോഴുക്ക് തന്നെ ഉണ്ടായി എന്ന് കേൾക്കുമ്പോൾ അതിൽ വലിയ അതിശയം ഒന്നും തോന്നാൻ ഇടയില്ല. നമ്മൾക്ക് കേട്ട് കേൾവി പോലും ഇല്ലാത്ത ലഹരി പദാർത്ഥങ്ങൾ ഇന്നത്തെ കുഞ്ഞുങ്ങൾക്ക് പോലും സുഗമമായി ലഭിക്കുന്നു എന്നറിയുമ്പോൾ നാം എത്രത്തോളം ഭയക്കേണ്ടി ഇരിക്കുന്നു?

പത്തും പന്ത്രണ്ടും വയസ്സിൽ കയ്യിലേക്ക് മിട്ടായി പൊതിയെത്തുന്ന അതേ ലാഘവത്തോടെ കുഞ്ഞുങ്ങൾ മയക്കുമരുന്നിനും മറ്റു ലഹരി വസ്തുക്കൾക്കും ചെറുപ്പത്തിലേ അടിമയായി പോകുന്നു. അവിടെ ആൺപെൺ വ്യത്യാസമില്ല. നീണ്ട ചർച്ചകൾ ഇല്ല. വേണം എന്ന് തോന്നുന്നിടത്ത് എന്ത് വിധേനെയും അതിനായി എന്ത് ചെയ്യാനും മടികാണിക്കാത്ത ഒരു തലമുറ ഉരുത്തിരിഞ്ഞു വരുമ്പോൾ സമൂഹത്തിന്റെ അധപതനമെന്ന് തന്നെ വേണം കരുതാൻ.

ആദ്യമാദ്യം ഏതെങ്കിലും ഇടനിലക്കാർ വഴി കുഞ്ഞുങ്ങളുടെ കയ്യിലേക്ക് എത്തിയ്ക്കുന്ന ലഹരിയ്ക്ക് പതിയെ പതിയെ കുഞ്ഞുങ്ങൾ അടിമയായി പോകുന്നു. അവിടെ ഇടനിലക്കാർ അവരെ മാർക്കറ്റ് ചെയ്യുന്നു. മിട്ടായി തുണ്ടും കടലാസ്സു കഷ്ണങ്ങളും നിറയുന്ന പുസ്തക കെട്ടുകൾക്കിടയിൽ ആരുമറിയാതെ ഒളിപ്പിച്ച പേരു പോലും അറിയാത്ത ലഹരി വസ്തുക്കൾ
കുഞ്ഞുങ്ങളുടെ ഭാവിയെ തച്ചുടച്ച് പോകുന്നു.

ക്ലാസ് മുറിയിൽ തലചുറ്റി വീണ പന്ത്രണ്ടുകരിയുടെ രക്തത്തിൽ അപകടകരമാം വിധം ലഹരിയുടെ അംശം കണ്ടെത്തിയത് അങ്ങ് ദൂരെ നാട്ടിൽ ഒന്നുമല്ല. നമ്മുടെ ചുറ്റും അതുപോലെ ജീവിതം മുരടിച്ചുപോകുന്ന എത്ര എത്ര കുഞ്ഞുങ്ങൾ?
ലഹരിയ്ക്ക് അടിമപ്പെട്ടു പോയതിനു ശേഷം അത് കിട്ടാതെ വരുമ്പോൾ മനുഷ്യനായി ചിന്തിക്കാൻ പോലും അവർ ശ്രമിക്കില്ലെന്നതിനു എത്രഎത്ര തെളിവുകൾ?
എത്ര കൊലപാതകങ്ങൾ? എത്ര കുടുംബങ്ങളുടെ കണ്ണുനീര്?
ലഹരിയെ ഒന്നടങ്കം തുടച്ചുമാറ്റാം എന്ന ലക്ഷ്യത്തോടെ ഇഴഞ്ഞു നീങ്ങുന്ന എത്രയെത്ര പദ്ധതികൾ?

ഒന്നിനും ഒരവസാനമില്ലാതെ നീങ്ങുമ്പോൾ ഇതിൽ നിന്നുമൊക്കെ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നമുക്ക് ലഹരിയോട് നോ പറയാം. നമ്മുടെ മക്കൾ എങ്കിലും ഇത്തരം ചതിക്കുഴികളിൽ വീഴാതെ നോക്കാം.

സബിത രാജ്

Share This Post
Exit mobile version