Press Club Vartha

ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് 6 കോടി പിടിച്ചു

ബെംഗളൂരു: കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് ആറു കോടി രൂപ കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ ലോകായുക്ത അഴിമതി വിരുദ്ധ സംഘമാണ് പരിശോധന നടത്തിയത്. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് കുമാറിന്റെ വീട്ടിലാണ്ലാണ് പണം കണ്ടെത്തിയത്. കൂമ്പാരമായി പണം  കിടക്കുന്നതും ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കർണാടകയിൽ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ സംഭവം.

പ്രശാന്ത് കുമാറിനെ ലോകയുക്ത അറസ്റ്റ് ചെയ്തു. ഐഎഎസ് ഓഫീസറാണ് അറസ്റ്റിലായ പ്രശാന്ത് കുമാർ. ബെംഗളുരു കോർപ്പറേഷനിൽ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. ഒരു കോൺട്രാക്റ്ററിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. സോപ്പും ഡിറ്റർജന്‍റും നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കാനുള്ള കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാർ കോൺട്രാക്റ്ററിൽ നിന്ന് ആവശ്യപ്പെട്ടത്.

ഇത് ലോകായുക്തയെ അറിയിച്ചപ്പോൾ പണവുമായി തെളിവോടെ പ്രശാന്തിനെ പിടികൂടാൻ ലോകായുക്ത തീരുമാനിക്കുകയായിരുന്നു. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയർമാനാണ് മദൽ വിരുപാക്ഷാപ്പ. ഇവരാണ് പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പിന്റെ നിർമാതാക്കൾ.

Share This Post
Exit mobile version