Press Club Vartha

കൊടും വനത്തിൽ പിഞ്ചുകുഞ്ഞടക്കമുള്ള 4 കുട്ടികളുടെ 40 ദിവസം നീണ്ട അതിജീവനം

ബൊഗോട്ട: കൊളംബിയയിൽ ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ ഗോത്ര വര്‍ഗക്കാരായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. കുട്ടികളെ കണ്ടെത്തിയത് വിമാനാപകടം കഴിഞ്ഞ് 40 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ്. കൊളംബിയൻ പ്രസിഡന്‍റ് കുട്ടികളെ കണ്ടെത്തിയതിന്‍റെ ചിത്രം സഹിതം സ്ഥിരീകരിച്ചു. വനത്തിൽ അകപ്പെട്ടിരുന്നത് പതിനൊന്നും ഒൻപതും നാലും വയസുള്ള കുട്ടികളും 11 മാസം പ്രായമുള്ള ഒരു കൈക്കുഞ്ഞുമാണ്.

മെയ് ഒന്നിനാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം തകര്‍ന്നത്. ആമസോണിലെ അരാറക്വാറയില്‍ നിന്ന് സാന്‍ ജോസ് ഡേല്‍ ഗ്വവിയാരേയിലേക്കുള്ള യാത്രാ മധ്യേ ആമസോണ്‍ കാടുകളില്‍ തകര്‍ന്ന് വീണത്. ചെറുവിമാനത്തിലെ യാത്രക്കാര്‍ കുട്ടികള്‍ അടക്കം ഏഴ് പേരായിരുന്നു. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായിരുന്നില്ല. അതേസമയം കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനുള്ള തെളിവുകള്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്നി രക്ഷാ സേനയ്ക്കൊപ്പം ആമസോണ്‍ കാടിൽ തിരച്ചിൽ നടത്തിയത്.

Share This Post
Exit mobile version