Press Club Vartha

നാട്ടുകാര്‍ ഒന്നിച്ചു; രാമല വിവാഹിതിയായി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഉണ്ടായ അപ്രതീക്ഷിത മഴയിൽ തകർന്നത് ഒരു കുടുംബത്തിന്റെ കല്യാണ സ്വപ്നം ആയിരുന്നു. പ്രളയത്തോടൊപ്പം ഏറെ ദുഃഖത്തോടെയാണ് നമ്മൾ കടകംപള്ളി സ്വദേശിയായ രാമലയുടെ കഥ അറിഞ്ഞത്.

ഒറ്റ രാത്രിയില്‍ തലസ്ഥാനത്തെ പ്രളയത്തില്‍ മുക്കിയ മഴപെയ്തപ്പോള്‍ രാമലയുടെ കല്യാണപ്പുടവ ഉള്‍പ്പെടെ സകലതും നശിച്ചുപോയിരുന്നു. എന്നാൽ സ്വന്തം മകള്‍ക്കെന്ന പോലെ ഒരുനാട് മുഴുവന്‍ കരുതലും സ്‌നേഹവുമായി ഒന്നിച്ചുനിന്നപ്പോള്‍ രാമലയുടെ സങ്കടങ്ങൾക്ക് പരിഹാരമായി. നാട്ടുകാരുടെ സഹായത്തോടെ നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ തന്നെ രാമല വിവാഹിതയായി.

രാമലയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണമായും വസ്ത്രമായും സഹായമെത്തിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തി കല്യാണത്തിന് വേണ്ട എല്ലാ സഹായവും ഉറപ്പാക്കി. ഇതോടെയാണ് സനല്‍കുമാറിന് ആശ്വാസമായത്.

ഓട്ടോ ഡ്രൈവര്‍ ജി സനല്‍കുമാറും കുടുംബവും 28 വര്‍ഷമായി കടകംപള്ളി കാക്കോട് പാലത്തിനു സമീപം ഷീറ്റുമേഞ്ഞ കൊച്ചു വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച മഴ ശക്തമായതോടെ മകന്‍ ഹരിയുടെ വീട്ടിലേക്ക് ഇവര്‍ താമസം മാറി. മഴ കുറയുമ്പോള്‍ വീട്ടിലേക്ക് തിരിച്ചെത്താം എന്നാണ് കരുതിയത്. എന്നാല്‍ തലസ്ഥാനത്തെ അപ്രതീക്ഷിത പ്രളയത്തില്‍ വീട്ടില്‍ മുഴുവന്‍ വെള്ളം കയറിയതോടെ വിവാഹത്തിനായി വാങ്ങിയ അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും ചെളിവെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മഴയിൽ എല്ലാം നശിച്ചത്.

വിവാഹപ്പുടവ പോലും ഇല്ലാതെ മകളെ എങ്ങനെ വിവാഹപ്പന്തലിൽ എത്തിക്കുമെന്ന് ഓർത്ത് ഏറെ വിഷമിച്ചാണ് സനൽകുമാർ കഴിഞ്ഞത്. എന്നാൽ വാർത്ത പുറത്തുവന്നതോടെ സഹായവുമായി നിരവധി ആൾക്കാർ രംഗത്തെത്തി.

രാമലയുടെ വരനായ സുമേഷ് വിളിച്ച് വസ്ത്രങ്ങള്‍ താന്‍ കൊണ്ടുവന്നോളാം എന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതിനുമുമ്പ് തന്നെ നെടുമങ്ങാട് അഗ്നിശമനാ വിഭാഗം ഉദ്യോഗസ്ഥനായ സജീവ് കുമാറും മകളുമെത്തി രാമലയ്ക്കുള്ള വിവാഹ വസ്ത്രം വാങ്ങി നല്‍കി. തുടര്‍ന്ന് മറ്റു പലരും കൈകോര്‍ത്തതോടെ സനല്‍കുമാര്‍ വിചാരിച്ചതിലും മനോഹരമായി വിവാഹം നടന്നു.

Share This Post
Exit mobile version