Press Club Vartha

പശ്ചിമഘട്ട സംരക്ഷണവും സാമൂഹിക ശാക്തീകരണവും -ദ്വിദിന സെമിനാറിന് തുടക്കം

തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം മുഖ്യവിഷയമായി തിരുവനന്തപുരം കാര്യവട്ടം സർക്കാർ കോളേജിലെ ജ്യോഗ്രഫി, സുവോളജി വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. ‘പശ്ചിമഘട്ട സംരക്ഷണ മാർഗങ്ങളും സാമൂഹിക ശാക്തീകരണവും’ പ്രധാനചർച്ചയാകുന്ന സെമിനാർ വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യാപകമായ കയ്യേറ്റവും ഖനനവും വനനശീകരണവും പശ്ചിമഘട്ടപ്രദേശത്തെ ക്ഷയിപ്പിച്ചുവെന്നും നാൽപത് ശതമാനത്തിൽ താഴെ മാത്രം വനങ്ങളാണ് പശ്ചിമഘട്ടത്തിൽ ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. പഗോത്രജനതയുടെയും പൊതുജനങ്ങളുടെയും പൂർണ പങ്കാളിത്തം ഉറപ്പാക്കി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള കർമ്മ പദ്ധതികൾ നടപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. കാർബൺ ന്യൂട്രൽ സംസ്ഥാനമെന്ന പദവിയിലേക്ക് കേരളത്തെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമാണ് വൃക്ഷസമൃദ്ധി, നഗരവനം പദ്ധതികളെന്നും കേരളത്തിന്റെ മൊത്തം വനമേഖലയുടെ ഇരുപത്തിനാല് ശതമാനം പങ്കാളിത്ത വനപരിപാലനം വഴി സംരക്ഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

പശ്ചിമഘട്ടങ്ങളും പ്രാദേശികവാദവും, പശ്ചിമഘട്ടത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സുസ്ഥിരത, പശ്ചിമഘട്ടത്തിലെ സോൺ മാനേജ്‌മെന്റ്, പശ്ചിമഘട്ടത്തിലെ പങ്കാളിത്ത വനപരിപാലനവും സാമൂഹിക ശാക്തീകരണവും, പശ്ചിമഘട്ടത്തിലെ മണ്ണിന്റെ ജൈവവൈവിധ്യം കണ്ടെത്തൽ അവയുടെ സംരക്ഷണം, പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ സംരക്ഷണ വെല്ലുവിളികൾ എന്നിവയാണ് സെമിനാറിലെ പ്രതിപാദ്യവിഷയങ്ങൾ.

കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. ഡോ. ഈസ, ഡോ.റ്റി.ആർ ജയകുമാരി, ഡോ.സിന്ധു ജോസഫ്, ഡോ.രാമചന്ദ്രൻ. കെ ,ഡോ.റിച്ചാർഡ് സ്‌കറിയ എന്നിവർ വിവിധ വിഷയങ്ങളിൽ സെമിനാറിൽ സംസാരിക്കും.

Share This Post
Exit mobile version