Press Club Vartha

സർക്കാർ ലക്ഷ്യം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നിയ നവകേരളം; മന്ത്രി ആർ ബിന്ദു

കണ്ണൂർ: വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നിയ ഒരു നവകേരളമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലം നവകേരളസദസ്സിൽ സംസാരിക്കുകയായിരുന്നു അവർ. ആധുനിക കാലത്തെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് സാർവത്രിക ജീവിതനിലവാരമുയർത്തുന്നതിനുള്ള മാതൃക ഒരുക്കുന്നതിന് വൈജ്ഞാനികമായ ഇടപെടലിലൂടെ സാധിക്കും. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ്. അവർ പറഞ്ഞു.

സാമൂഹ്യ നീതിയിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടിൽ ഊന്നിയ വികസന മാതൃകയാണ് സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത്. എല്ലാവർക്കും ഭൂമി, വീട്, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന ജീവിത സൗകര്യം എന്നിവ ലഭ്യക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചു. ഇതിലൂടെ ലോകത്തിന് മുമ്പിൽ ഒരു ബദൽ വികസന മാതൃക അവതരിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞു. പുതിയ ലോകത്തെ കൂടി അഭിസംബോധന ചെയ്യാൻ സാധിക്കുന്ന ഒരു വികസന മാതൃക. സർവ്വതല സ്പർശിയായ വികസന പ്രവർത്തനങ്ങളിലൂടെ വികസിത നവകേരളം എന്ന ആശയമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. മന്ത്രി പറഞ്ഞു.

ദരിദ്രർ ഏറ്റവും കുറവുള്ള നാടാണ് കേരളം. അതിദരിദ്രരായി കണ്ടെത്തിയ 640000 കുടുംബങ്ങളുടെ സമ്പൂർണ പുനരധിവാസത്തിന് സഹായകമാകുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നു.

നിലവിലെ സർക്കാർ അഞ്ചു വർഷം പൂർത്തിയാകും മുമ്പ് അതിദാരിദ്രരില്ലാത്ത സംസ്ഥാനം എന്ന് കേരളം അറിയപ്പെടും. ലൈഫ് പാർപ്പിട പദ്ധതിയിലുൾപ്പെട്ട മുഴുവൻ പേരെയും പുനരധിവസിപ്പിക്കും. ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത സംസ്ഥാനമായി നാം മാറും. ഒന്നേകാൽ ലക്ഷം പട്ടയങ്ങൾ നൽകാൻ സാധിച്ചു. ഏറ്റവും കൂടുതൽ സാമൂഹിക പെൻഷൻ വിതരണം ചെയ്യുന്ന സംസ്ഥാനമായും കേരളം മാറി. ഏറ്റവും സൗഖ്യമായ വയോജന ജീവിതം നയിക്കുന്നവരാണ് കേരളത്തിലുള്ളത്. 75 ശതമാനം വയോജനങ്ങൾക്കും സർവീസ് പെൻഷനോ സാമൂഹിക പെൻഷനോ ലഭിക്കുന്നുണ്ട്. രാജ്യചരിത്രത്തിൽ തന്നെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കും ജലമെട്രോയും നിലവിൽ വന്നത് കേരളത്തിലാണ്.

ജനജീവിത നിലവാരം ഉയർത്തുന്നത്തിനാവശ്യമായ വികസന മാതൃകയാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. ഇത്തരത്തിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിലും ഹൈവേകളുടെയും സംസ്ഥാന പാതകളുടെയും വികസനത്തിലും പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തൊഴിൽ, സംരംഭം, കൃഷി, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ എല്ലാമേഖലകളിലും കേരളം വലിയ കുതിച്ചുചാട്ടം ഉണ്ടാക്കി. രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ അംഗീകാരങ്ങൾ നേടി. മന്ത്രി ആർ ബിന്ദു പറഞ്ഞു.

Share This Post
Exit mobile version