Press Club Vartha

തലസ്ഥാന നഗരിയെ കളർഫുള്ളാക്കി ഐ എഫ് എഫ് കെ ഇന്ന് അഞ്ചാം നാൾ

തിരുവനന്തപുരം: തലസ്ഥാന നഗരി ഒരു സിനിമാകൊട്ടകയായി മാറിയിട്ട് അഞ്ചു ദിനം പിന്നിട്ടിരിക്കുകയാണ്. പതിവ് പോലെ 28 -ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം അതി ഗംഭീരമായി പുരോഗമിക്കുകയാണ്. എവിടെ തിരിഞ്ഞാലും സിനിമ മയം. പല ദിക്കുകളിൽ നിന്ന് ഒരേ വൈബ് ഉള്ള ഒട്ടനവധി മനുഷ്യർ എല്ലാം മറന്ന് ആസ്വാദകരായി ഈ നഗരിയിലേക്ക് ചേക്കേറിയിട്ട് ദിവസങ്ങൾ പിന്നിട്ടു. രാവും പകലും മറന്ന്, കത്തുന്ന സൂര്യനെ വകവയ്ക്കാതെ ഒരേ മനസാലെ വീണ്ടും ഒരു ഐ എഫ് എഫ് കെ കാലത്തെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇവർ. പലർക്കും സിനിമ ആസ്വാദനം മാത്രമല്ല ഐ എഫ് എഫ് കെ. പഴയ സൗഹൃദം ഊട്ടി ഉറപ്പിക്കൽ കൂടിയാണ്. ഒത്തൊരുമിച്ച് ആടാനും പാടാനും സിനിമ ചർച്ച ചെയ്യാനും ഒക്കെയുള്ള ഒരു വേദി കൂടിയാണ് ഐ എഫ് എഫ് കെ. വിവിധ വേദികളിലായി നിരവധി സിനമകൾ പ്രദർശിപ്പിക്കുന്നതിനോടൊപ്പം ആട്ടവും പാട്ടുമായി നിരവധി സ്റ്റേജ് പരിപാടികളും ഐ എഫ് എഫ് കെയെ കളറാക്കാൻ സംഘാടകർ ഒരുക്കിയിട്ടുണ്ട്.

പുതിയ കാലത്തിനനുസരിച്ച് മലയാളം സിനിമ എത്രമേൽ മാറി എന്ന് അടയാളപ്പെടുത്തുന്നതായിരുന്നു ചലച്ചിത്രമേളുടെ ഓരോ ദിനങ്ങളും. മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ഓരോ ദിവസവും ഓരോ പ്രദർശനത്തിനും ലഭിക്കുന്നത്. ഇരുപത്തഞ്ച് മലയാള ചിത്രങ്ങളാണ് വ്യത്യസ്ത വിഭാ​ഗങ്ങളിലായി മേളയിൽ ഇടംപിടിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയിൽ പ്രേക്ഷകപ്രീതിയിൽ മുന്നിൽ. സുനിൽ മാലൂർ സംവിധാനം ചെയ്ത വാലസൈ പറവകൾ, ശാലിനി ഉഷാദേവിയുടെ എന്നെന്നും, പ്രശാന്ത് വിജയുടെ ദായം, റിനോഷന്റെ ഫസ്റ്റ് ഫൈവ് ഡേറ്റ്‌സ് എന്നീ ചിത്രങ്ങളും നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ആനന്ദ് മൊണാലിസ മരണവും കാത്ത്, ഓ. ബേബി, ഇംഗ്ലീഷ് മലയാളം ഭാഷകളിലായി ഒരുക്കിയ ഷെർസാദെ എന്നിവയാണ് മേളയിൽ ആകർഷകമായ മലയാളസിനിമകൾ. ഇതിനു പുറമെ മണ്മറഞ്ഞ പ്രതിഭകൾക്ക് ആദരം അർപ്പിച്ചുകൊണ്ട് റാംജിറാവു സ്പീക്കിം​ഗ്, പെരുമഴക്കാലം, യവനിക തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.

സിനിമയ്ക്ക് ഭാഷ ഒരു പ്രശ്നമല്ലെന്നു തെളിയിയിക്കാൻ ഓരോ അന്യഭാഷാ ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്ററുകളിൽ കേറിയാൽ മതി. എല്ലാം ഹൌസ് ഫുൾ. മലയാള ചിത്രങ്ങൾക്ക് മാത്രമല്ല അന്യ ഭാഷ ചിത്രങ്ങൾക്കും സ്വീകാര്യത വർധിക്കുകയാണ്. ഉദ്ഘാടന ചിത്രമായ ഇറ്റാലിയൻ ചിത്രം മാർക്കോ ബെല്ലോച്ചിയോയുടെ കിഡ്നാപ്പ്ഡ് മുതൽ റാഡു ജൂഡിൻ്റെ ഡു നോട്ട് എക്സ്പെക്ട് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ്, 2011 ലെ സുഡാൻ വിഭജനസമയത്ത് നിലനിന്നിരുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രമായ ഗുഡ് ബൈ ജൂലിയ, യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒൾഫ ഹംറൂണി എന്ന ടുണീഷ്യൻ സ്ത്രീയുടെയും അവരുടെ നാല് പെൺമക്കളുടെയും കഥ പറയുന്ന ഫോർ ഡോട്ടേഴ്സ്, പ്രതിരോധം, അതിജീവനം, പാരിസ്ഥിതിക പ്രശ്നങ്ങൾ, മാനുഷിക സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈവിൾ ഡസ് നോട്ട് എക്സിസ്ററ്, വില്യം ഫ്രീഡ്കിന്റെ അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രം എക്സോർസിസ്റ്റ്,വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനം പ്രമേയമാക്കിയ പോളിഷ് ചിത്രം ദി പെസന്റ്സ് തുടങ്ങി ഒട്ടനവധി അന്യഭാഷാ ചിത്രങ്ങളും ഡെലിഗേറ്റുകളുടെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സിനിമ പ്രദർശനത്തിന് പുറമെ അതുല്യ ചലച്ചിത്രപ്രതിഭകളായ മൃണാൾ സെൻ, എം ടി വാസുദേവൻ നായർ, നടൻ മധു എന്നിവർക്ക് ആദരവായി രാജ്യാന്തര മേളയുടെ ഭാഗമായി മൂന്ന് എക്സിബിഷനുകളും സംഘടിപ്പിച്ചിരുന്നു. കൂടാതെ ഡെലിഗേറ്റുകൾക്ക് യാത്ര ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി നഗരത്തിലെ എല്ലാ തിയറ്ററുകളെയും ബന്ധിപ്പിച്ചു ഡെലി​ഗേറ്റുകൾക്കായി കെ എസ് ആർ ടി സി സൗജന്യ ഇലക്ട്രിക് ബസ് സർവീസും നടത്തുന്നുണ്ട്. മുൻ വർഷങ്ങളിൽ നഗരത്തിലെ ഓട്ടോ റിക്ഷകളായിരുന്നു ഡെലിഗേറ്റുകൾ കൂടുതലും ആശ്രയിച്ചിരുന്നത്. എന്നാൽ പതിവിനു വിപരീതമായി ഇത്തവണ സൗജന്യ യാത്രയാണ് ഡെലിഗേറ്റുകൾക്കായി ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സ്റ്റുഡന്റ് ഡെലിഗേറ്റുകൾക്ക് സൗജന്യ ഉച്ചഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്.

ഓരോ വർഷവും ഐ എഫ് എഫ് കെ കൂടുതൽ ജനകീയമാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് ഇവർ ഒരുക്കുന്നത്. ഈ സിനിമ മാമാങ്കം അവസാനിക്കാൻ ഇനി മൂന്ന് നാൾ കൂടി. വീണ്ടും ഇനി ഒരു വർഷത്തെ കാത്തിരിപ്പ്. ഒത്തൊരുമിച്ച് നിരവധി സിനിമകൾ കാണാനും, വിശേഷങ്ങൾ പങ്കു വയ്ക്കാനും, പഴയ സൗഹൃദങ്ങൾ പങ്കു വയ്ക്കാനും, ആടാനും പാടാനും ഒക്കെ………..

Share This Post
Exit mobile version