Press Club Vartha

അലയൻസ് ഫ്രാൻസെയ്‌സ് ഡയറക്ടറെ അമ്പരപ്പിച്ച് ‘ആട്ടം

തിരുവനന്തപുരം: ഫ്രഞ്ച് എംബസിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ അലയൻസ് ഫ്രാൻസെയ്‌സ് സെന്ററിന്റെ ഡയറക്ടർ മാർഗോട്ട് മീഷോയുടെ ഹൃദയം കവർന്ന് മലയാള ചിത്രം ‘ആട്ടം’. ആനന്ദ് ഏകർഷിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രം ചൊവ്വാഴ്ച കലാഭവൻ തിയേറ്ററിൽ നിന്നും കണ്ടിറങ്ങിയ മീഷോ സംസാരിക്കുന്നു.

*ആട്ടത്തെകുറിച്ചുള്ള അഭിപ്രായം?*

വളരെ സൂക്ഷ്മതലത്തിൽ അനുഭവിപ്പിക്കുന്നു ആട്ടം. സിനിമ കണ്ടപ്പോൾ, ഫ്രഞ്ചും, മലയാളവും തമ്മിൽ കൂടുതൽ പങ്കാളിത്തത്തിന് ഇടമുണ്ടെന്ന് എനിക്ക് തോന്നി. സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ദിനം ആഘോഷിക്കുമ്പോൾ എന്തുകൊണ്ട് ഈ ചിത്രം പ്രദർശിപ്പിച്ചു കൂടായെന്നും ഞാൻ ചിന്തിച്ചു. ഞാൻ ആ വഴി എന്തായാലും നോക്കും.

*ഐ.എഫ്.എഫ്.കെയെക്കുറിച്ച് ?*

ഇന്ത്യയിൽ നിന്നും ലോകത്തിന്റെ മറ്റു പലഭാഗങ്ങളിൽ നിന്നുമുള്ള ക്ലാസിക്കുകളും അതോടൊപ്പം സമകാലിക സിനിമകളും കാണാനുള്ള അത്ഭുതകരമായ അവസരമാണ് ഐ.എഫ്.എഫ്.കെ പ്രദാനം ചെയ്യുന്നത്. ഇത് തികച്ചും ആവേശകരമായ അനുഭവം തന്നെയാണ്. അന്താരാഷ്ട്ര ചിത്രങ്ങൾ മേളയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്. എന്നിരുന്നാലും ഞാൻ കൂടുതൽ ഇന്ത്യൻ സിനിമകളാണ് കാണുക. ഒരു വിദേശി എന്ന നിലയ്ക്ക് ഞാൻ ഇന്ത്യൻ സംസ്കാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. സാമൂഹിക ആവശ്യങ്ങൾക്കായി നിലകൊള്ളുന്ന പ്രതിബന്ധതയുള്ളവരാണ് ഇവിടെയുള്ള കലാകാരർ.

*മേളയിലെ ജനപങ്കാളിത്തത്തെ കുറിച്ച് ?*

സിനിമാ ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച അവസരം തന്നെയാണ്. വിദ്യാർത്ഥികളുടെ സാന്നിധ്യവും സഹായവും വളരെയധികം ഉത്സാഹം നൽകുന്നുണ്ട്. ഒരിടത്ത് ഒരുമ പങ്കിടാൻ കഴിയുന്ന മാന്ത്രികമായ അത്ഭുതമാണ് സിനിമ. പുതുതലമുറയ്ക്കായി ഈ കലയും സാംസ്കാരികതയും നമുക്ക് പകർന്നു നൽകാം.

*സിനിമ പ്രോത്സാഹിപ്പിക്കാൻ അലൈൻസ് ഫ്രാൻസെയ്‌സ് നടത്തുന്ന ശ്രമങ്ങൾ*

ഫ്രഞ്ച് സിനിമ പ്രോത്സാഹിപ്പിക്കാനായി അലൈൻസ് ഫ്രാൻസെയ്‌സ് മാസത്തിലൊരിക്കൽ തിരുവനന്തപുരത്ത് പ്രദർശനം സംഘടിപ്പിക്കാറുണ്ട്. അത് കൊച്ചിയിലേക്കും വ്യാപിപ്പിക്കണമെന്ന് ഉദ്ദേശിക്കുന്നു. ഐ.എഫ്.എഫ്.കെയുടെ ഭാഗമാകാനുള്ള ആഗ്രഹം ഞങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഫ്രഞ്ച് ഇൻസ്റ്റിട്യൂട്ടിന്റെ ശ്രമഫലമായി ഞങ്ങൾക്ക് നൂറുകണക്കിന് സിനിമകൾ ലഭിച്ചു. അവ സൗജന്യമായി കാണിക്കണം.

*ഫ്രാൻസിലെ ചലച്ചിത്ര മേളകളെപ്പറ്റി പറയാമോ?*

സിനിമയുടെ രാജ്യമാണ് ഫ്രാൻസ്. ലൂമിയർ സഹോദരന്മാർ സിനിമയ്ക്ക്‌ ജന്മം നൽകിയത് മുതൽ ആരംഭിച്ചത് ഇന്ന് കാൻ മേളയിലൂടെയും ലിയോണിലെ ഫെസ്റ്റിവൽ ലൂമിയറിലൂടെയും തുടരുന്നു. കേരളത്തിൽ സിനിമ പ്രോത്സാഹിപ്പിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ആട്ടം തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്.

Share This Post
Exit mobile version