Press Club Vartha

പക്ഷിപ്പനി: താറാവ്, കോഴി എന്നിവയുടെ മുട്ട, ഇറച്ചി വിപണനം നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, ചെറുതന, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, പുറക്കാട്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചിങ്ങോലി, ചേപ്പാട്, ചെന്നിത്തല, കരുവാറ്റ, ഹരിപ്പാട്, മാന്നാര്‍, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, എടത്വ, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, വാഴപ്പള്ളി, കടപ്ര, നെടുമ്പ്ര, പെരിങ്ങര, നിരണം എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട മറ്റ് വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഏപ്രില്‍ 25 വരെ നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു.

ഈ പ്രദേശങ്ങളില്‍ താറാവ് കോഴി, കാട മറ്റു വളര്‍ത്തി പക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കഷ്ടം (വളം) എന്നിവയുടെ വില്‍പനയും കടത്തിലും നടക്കുന്നില്ല എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തേണ്ടതുമാണ്. കുട്ടനാട് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍മാര്‍ പ്രത്യേക പരിശോധന സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രദേശങ്ങളില്‍ കര്‍ശന പരിശോധനയും മേല്‍നോട്ടവും നടത്തും.

ആലപ്പുഴയിൽ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നമ്പര്‍ 0477- 2252636. കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ എടത്വ പഞ്ചായത്ത് വാര്‍ഡ് ഒന്നിലും ചെറുതന പഞ്ചായത്ത് വാര്‍ഡ് മൂന്നിലും ഇന്ന് രാവിലെ ആരംഭിക്കും. കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് ദ്രുതകര്‍മ്മ സേനകളും പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ദഹിപ്പിക്കുന്നതിനുള്ള സാധനസാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനവും പ്രതിരോധ മരുന്നുകളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും.

Share This Post
Exit mobile version