Press Club Vartha

മതസൗഹാര്‍ദ്ധത്തിന്റെ മാസ്മരികതയുമായി ശാന്തിഗിരി അവധൂത സംഘം ബീമാപളളിയില്‍

തിരുവനന്തപുരം :മതസൗഹാര്‍ദ്ധത്തിന്റെ മാസ്മരികത വിളിച്ചോതുന്നതായിരുന്നു ശാന്തിഗിരി അവധൂതസംഘത്തിന്റെ ബീമാപളളിയിലെ സന്ദര്‍ശനം. ശാന്തിഗിരി ആശ്രമ സഥാപക ഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജീവിതമുദ്രകള്‍ പതിഞ്ഞ കര്‍മ്മസ്ഥലികളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്രയ്ക്ക് ബീമാപളളിയില്‍ വന്‍വരവേല്‍പ്പായിരുന്നു ലഭിച്ചത്.

ജമാ അത്ത് ഭാരവാഹികള്‍ യാത്രാസംഘത്തെ വരവേറ്റു. തുടര്‍ന്ന് പളളിയങ്കണത്തില്‍ നടന്ന യോഗത്തില്‍ ബീമാപളളി റഷീദ് സ്വാഗതം ആശംസിച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബീമാപളളി ചീഫ് ഇമാം നജുമുദ്ദീന്‍ പൂക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ഖുറേഷി ഫക്കീര്‍ സ്വാമിയായിരുന്നു ശ്രീകരുണാകരഗുരുവിന്റെ ആത്മീയ ഗുരു. കൊടുക്കല്‍ വാങ്ങലിന്റെയും അലിഞ്ഞു ചേരലിന്റെയും മനോഹരമായൊരു സൌഹാര്‍ദ്ധത്തിന്റെയും ഭൂമികയാണ് ബീമാപളളിയും പരിസരപ്രദേശങ്ങളും. പരിശുദ്ധമായ ദിനത്തില്‍ ഇവിടേയ്ക്ക് കടന്നുവന്നതിലൂടെ കേവലമായ മതആചാരങ്ങള്‍ക്കപ്പുറം ലോകത്തിന് മുന്നില്‍ മഹത്തായ സന്ദേശമാണ് ശാന്തിഗിരിയുടെ അവധൂത യാത്ര മുന്നോട്ട് വയ്ക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു.

അവധൂത സംഘത്തെ പ്രതിനിധീകരിച്ച് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി സംസാരിച്ചു. ശാന്തിഗിരി പരമ്പരയെ സംബന്ധിച്ച് മഹത്തായ ഗുരുശിഷ്യപാരസ്പര്യത്തിന്റെ ഒളിമങ്ങാത്ത ഓര്‍മ്മകളുളള ഇടമാണ് ബീമാപളളി. ശ്രീകരുണാകര ഗുരു തന്റെ അവധൂത് കാലത്ത് സൂഫ്യവര്യനായ പഠാണി സ്വാമിയെ പിന്‍പറ്റി ഒരുപാട് തവണ സഞ്ചരിച്ചതും അന്തിയുറങ്ങിയതുമായ സ്ഥലമാണിതെന്നും ഇവിടെ ഒരു ദിവസം അന്തിയുറങ്ങാന്‍ ഗുരുവിന്റെ ശിഷ്യര്‍ക്ക് സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നും സ്വാമി പറഞ്ഞു.

ജമാ അത്ത് പ്രസിഡന്റ് മാഹിന്‍, ജനറല്‍ സെക്രട്ടറി ഷാജഹാന്‍, ട്രഷറര്‍ നിസാമുദ്ദീന്‍, ജോയിന്റ് സെക്രട്ടറി ഷാന്‍ ബീമാപളളി, വൈസ് പ്രസിഡന്റ് അബൂബക്കര്‍, മുന്‍ ഭാരവാഹികളായ റ്റി.ബഷിര്‍, എം.പി.അസ്സീസ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. രാത്രിയില്‍ ബീമാപളളിയില്‍ തങ്ങിയ ശേഷം യാത്രസംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. മെയ് 4 ന് രാവിലെ 6 ന് കന്യാകുമാരിയില്‍ നിന്നും യാത്ര തിരിച്ച് പത്തുമണിയോടെ അരുവിപ്പുറത്തും ഉച്ചയ്ക്ക് പത്മനാഭ സ്വാമിക്ഷേത്രത്തിലും എത്തും.

വൈകിട്ട് മൂന്നിന് കവടിയാര്‍ വിവേകാനന്ദപാര്‍ക്കില്‍ വരവേല്‍പ്പ്. 6 മണിക്ക് പോത്തന്‍കോട് സ്വീകരണം. തുടര്‍ന്ന് പദയാത്രയായി സംഘം കേന്ദ്രാശ്രമത്തിലെത്തി അവധൂതയാത്ര ഗുരുപാദങ്ങളില്‍ സമര്‍പ്പിക്കും. ഗുരുവിന്റെ ആദിസങ്കല്‍പ്പലയനദിനമായ നവഒലി ജ്യോതിര്‍ദിനത്തിന്റെ ഇരുപത്തിയഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് ശിഷ്യപരമ്പര അവധൂതയാത്ര സംഘടിപ്പിക്കുന്നത്. മെയ് 6നാണ് നവഒലി ജ്യോതിര്‍ദിനം.

Share This Post
Exit mobile version