Press Club Vartha

അന്യായമായ പ്രമോഷനും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ശ്രമം നടത്തിയ സെനറ്റ് മെമ്പർക്കെതിരെ നടപടി സ്വീകരിക്കണം: സേവ് യൂണിവേഴ്‌സിറ്റി ഫോറം

തിരുവനന്തപുരം: കേരള സർവ്വകലാശാല ഓർഡറും യു.ജി.സി 2018 റെഗുലേഷനും തെറ്റായി വ്യാഖ്യാനിച്ച് അന്യായമായ പ്രമോഷനും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ശ്രമം നടത്തിയ സെനറ്റ് മെമ്പർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം. 2018 ലെ യു.ജി.സി റഗുലേഷനിലെ ക്ലോസ് 10 (f) പ്രകാരം, കോൺട്രാക്ട് വ്യവസ്ഥയിലെ (താൽക്കാലിക നിയമനത്തിലെ) അദ്ധ്യാപനപരിചയം ഒരു അദ്ധ്യാപകന്റെ കരിയർ അഡ്വാൻസ്മെൻറിന് അദ്ധ്യാപനപരിചയമായി പരിഗണിക്കുന്നതിന് മൂന്ന് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അസിസ്റ്റൻറ് പ്രൊഫസറുടെ ശമ്പളത്തിന് തത്തുല്യമായ ശമ്പളത്തിലുള്ള താൽക്കാലിക നിയമനങ്ങൾ മാത്രമേ അസോസിയേറ്റ് പ്രൊഫസർ പ്രമോഷന് പരിഗണിക്കാൻ പാടുള്ളൂ എന്നാണ് 2018 ലെ യുജിസി ചട്ടം.
28.10.2021 ന് ചേർന്ന കേരള സർവ്വകലാശാലയുടെ സിണ്ടിക്കേറ്റിൽ 33.101 അജണ്ടയായി അംഗീകരിച്ച് സർവകലാശാല ഓർഡർ (UO No: Ad D.II/General UGC-R 2018/2021 dated 25.11.2021) ഇറക്കിയിരുന്നു.
ഇക്കാര്യം വളരെ വ്യക്തമായി കണ്ണൂർ സർവ്വകലാശാലയിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം സംബന്ധിച്ച ഹർജ്ജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞിരുന്നു. (W.P.(C). NO. 26918/2022:)

എന്നാൽ ലക്ച്ചററുടെ നിശ്ചിത ശംബളമായ 7,158 രൂപയുടെ ഏകദേശം പകുതി 4000 രൂപയാണ് നസീബ് പ്രതിമാസ ശമ്പളമായി 1997 – 98 ൽ കൈപ്പറ്റിയിരുന്നത് എന്ന് ഡോ. നസീബ് സംസ്‌കൃത സർവ്വകലാശാലക്കെതിരെ ഹൈക്കോടതിയിൽ കൊടുത്ത കേസിന് (WP (C) NO. 14069 OF 2023) സർവ്വകലാശാലയുടെ സ്റ്റാൻഡിങ് കോൺസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും അതിന് ശേഷം സംസ്‌കൃത സർവ്വകലാശാല ഡോ. നസീബിന് നൽകിയ എക്സ്‌പീരിയൻസ് സർട്ടിഫിക്കറ്റിലും (No. Ad.A2/6012(A)SSUS/2019 dated 23.02.2024) രേഖപ്പെടുത്തിയിട്ടുണ്ട്.

വസ്‌തുതകൾ ഇതായിരിക്കെ ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുയും, കേരള സർവ്വകലാശാല ഓർഡറും യു.ജി.സി റെഗുലേഷനും തെറ്റായി വ്യാഖ്യാനിച്ച് അന്യായമായ പ്രമോഷനും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ശ്രമം നടത്തുകയും ചെയ്‌ത സെനറ്റ് മെമ്പർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കുകയും സെനറ്റ് മെമ്പർ സ്ഥാനത്ത് നിന്ന് പിരിച്ച് വിടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം ചാൻസലർ കൂടിയായ കേരള ഗവർണർക്ക് നിവേദനം നൽകി.

Share This Post
Exit mobile version