Press Club Vartha

ചെമ്മീൻ പീലിങ് തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതു പഠിക്കാൻ സമിതി: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ചെമ്മീൻ പീലിങ് അടക്കം സംസ്ഥാനത്ത് മത്സ്യ സംസ്‌കരണ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു നേരിൽക്കണ്ടു പഠിക്കുന്നതിനും അവരുടെ തൊഴിൽ, ജീവിത, സാമ്പത്തിക, ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി പ്രത്യേക സമിതിയെ നിയോഗിച്ചതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലേബർ കമ്മിഷണർ, ഇ.എസ്.ഐ. ഡയറക്ടർ, ഫിഷറീസ് ഡയറക്ടർ, തൊഴിലാളി സംഘടനകളിൽനിന്നുള്ള ഓരോ പ്രതിനിധികൾ എന്നിവർ അംഗങ്ങളായി രൂപീകരിക്കുന്ന സമിതി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ എച്ച്. സലാം എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പീലിങ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ സമർപ്പിക്കുന്നതിന് 2023 ഏപ്രിൽ 12ന് തൊഴിൽ വകുപ്പ് വിജ്ഞാപന പ്രകാരമുള്ള മിനിമം വേതന ഉപദേശക സമിതിയുടെ ഒന്നാമത്തെ ഉപസമിതിയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

ട്രോളിങ് നിരോധനകാലത്ത് മത്സ്യലഭ്യതക്കുറവ് മത്സ്യ സംസ്‌കരണ മേഖലയിൽ തൊഴിൽ നഷ്ടവും തൊഴിലാളുകളുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. മത്സ്യ സംസ്‌കരണശാലകൾ ഫാക്ടറീസ് വകുപ്പിന്റെ പരിധിയിൽ വരുന്നതാണ്. ഫാക്ടറീസ് വകുപ്പിന്റെ ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന പീലിങ് ഫാക്ടറികളിൽ ജോലി ചെയ്യന്ന സ്ത്രീ തൊഴിലാളികൾക്കു നിയമ പ്രകാരം ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങളായ മൂത്രപ്പുര, ക്രഷ്, റെസ്റ്റ് റൂം, തൊഴിലാളികൾക്കാവശ്യമായ സ്വയംരക്ഷാ ഉപകരണങ്ങളായ ഗ്ലൗസ്, മാസ്‌ക്, ബൂട്ട്സ് എന്നിവ ലഭ്യമാക്കുന്നത് ഉറപ്പാക്കിയിട്ടുണ്ട്.

ചെമ്മീൻ പീലിങ് മേഖലയിൽ തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഒക്യുപേഷണൽ റിസേർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽജന്യ രോഗ നിർണയ സർവേ നടത്തി ഫാക്ടറികളിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ശുപാർശകൾ നൽകുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പീലിങ് മേഖലയിലെ തൊഴിലാളികളുടെ കൂലി വർധിപ്പിക്കാനും ആരോഗ്യ, തൊഴിൽ, ജീവിത നിലവാരമുയർത്തുന്നതിനുമുള്ള നടപടികൾക്കും ആവശ്യമായ സർക്കാർ ഇടപെടൽ വേണമെന്നാണു ശ്രദ്ധ ക്ഷണിക്കലിലൂടെ എച്ച്. സലാം എം.എൽ.എ. ആവശ്യപ്പെട്ടത്. നാടിനു വിദേശനാണ്യം നേടിത്തരുന്ന മത്സ്യക്കയറ്റുമതി മേഖലയിലെ പ്രധാന വിഭാഗമാണ് പീലിങ് തൊഴിലാളികൾ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 99 ശതമാനവും സ്ത്രീ തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്.

ഇവരുടെ തൊഴിൽ സാഹചര്യത്തിന്റെ ഫലമായി കൈമുട്ട്, കാൽമുട്ട് വേദന, ഗർഭാശയ പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. പരിമിതമായ കൂലിയാണു പലർക്കും ലഭിക്കുന്നത്. ആലപ്പുഴ ജില്ലയിൽ മാത്രം ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇതു മുൻനിർത്തി അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ശരിയായ പഠനം നടത്തി വ്യക്തത വരുത്തണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

Share This Post
Exit mobile version