Press Club Vartha

സി പി ഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം സമാപിച്ചു; ചന്തവിള മധു സെക്രട്ടറി

തിരുവനന്തപുരം: സിപിഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ ചന്തവിള മധുവിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. കാട്ടായിക്കോണത്ത് വച്ച് നടന്ന സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.

ഐക്യ കേരളം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ സമരകാലത്ത് രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ദൈവത്തിൻറെ സ്വന്തം നാടായി കേരളത്തെ മാറ്റി തീർത്തതിൽ മുഖ്യപങ്കുവഹിച്ചതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

കർഷക ക്ഷേമനിധി ബോർഡ് യാഥാർത്ഥ്യമാക്കണമെന്നും മണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികൾക്ക് സർക്കാർ പണം അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ നിർമ്മാണ മേഖലയുൾപ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളി ക്ഷേമ ബോർഡുകളുടെ പോരായ്മകൾ പരിഹരിച്ച് തൊഴിലാളികൾക്ക് ഉടൻ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ വികസനം നടപ്പിലാക്കി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെൻ്റുകൾ ആണ് കേരളത്തിൽ അസംഘടിത മേഖലയിൽ നിരവധി തൊഴിലാളി ക്ഷേമ പദ്ധതികൾ നടപ്പാക്കിയത്. മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും പാർപ്പിടവും ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും പ്രദാനം ചെയ്യുന്നതിൽ ഇടതുസർക്കാരുകൾ വഹിച്ച പങ്ക് ഇന്ത്യയിലെ ഒരു സംസ്ഥാനങ്ങൾക്കും അവകാശപ്പെടാൻ കഴിയാത്തതാണെന്നും സി പി ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.

നേരത്തേ നടന്ന ഒൻപതു ലോക്കൽ സമ്മേളനങ്ങൾ തിരഞ്ഞെടുത്ത 162പ്രതിനിധികളാണ് മണ്ഡലം സമ്മേളനത്തിൽ പങ്കെടുത്തത്.

Share This Post
Exit mobile version