Press Club Vartha

ബംഗളൂരു ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായവുമായി സര്‍ക്കാർ

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീടനേട്ട ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ചികിത്സയും കര്‍ണാടക സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചത് കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മരിച്ചവരിലേറെയും യുവാക്കളാണെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തിയതാണ് ദാരുണമായ ദുരന്തത്തിന് ഇടയാക്കിയതെന്നും സിദ്ധരാമയ്യ പറഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇവിടെ 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാൽ ഏകദേശം മൂന്ന് ലക്ഷം ആളുകളാണ് ഇവിടേക്ക് എത്തിയത്.

അതേസമയം പരിപാടി ആർസിബി സംഘടിപ്പിച്ചത് പൊലീസിന്‍റെ നിര്‍ദേശം തള്ളി കൊണ്ടെന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പൊലീസിന് വീഴ്ചയില്ലെന്നും ഒരു വേദിയിലേക്ക് മാത്രമായി പരിപാടി ചുരുക്കണമെന്ന നിർദേശം തള്ളിയാണ് പരിപാടി നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

2 നിര്‍ദേശങ്ങളായിരുന്നു പരുപാടിയുമായി ബന്ധപ്പെട്ട് പൊലീസ് മുന്നോട്ടുവച്ചത്. പരിപാടി ഒരു വേദിയിലേക്ക് മാത്രം ചുരുക്കണമെന്നും അല്ലെങ്കിൽ ഞായറാഴ്ചയിലേക്ക് മാറ്റണമെന്നും എന്നായിരുന്നു പൊലീസിൻ്റെ നിർദേശം. എന്നാൽ ഇത് പറ്റില്ലെന്നാണ് സംഘാടകർ അറിയിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിപുലമായ സുരക്ഷാക്രമീകരണം ഒരുക്കാന്‍ പരിമിതിയുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇതെല്ലാം മറികടന്ന് പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിന് വഴിവച്ചത്.

Share This Post
Exit mobile version