Press Club Vartha

നടൻ കൃഷ്ണകുമാറിനെതിരായ കേസ്: സാമ്പത്തിക തിരിമറി നടന്നെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം: മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ കടയിലെ ജീവനക്കാർക്കെതിരെ വീണ്ടും ബിജെപി നേതാവ് ജി കൃഷ്ണകുമാർ രംഗത്ത്. സാമ്പത്തിക തട്ടിപ്പിന് പിന്നിൽ വലിയ സംഘം ഉണ്ടാകാമെന്നാണ് കൃഷ്ണകുമാർ പറയുന്നത്.

താനോ കുടുംബമോ ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ലെന്നും ഈ തട്ടിപ്പ് പെൺകുട്ടികളുടെ മാത്രം ബുദ്ധിയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ ഇല്ലാതെയാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു.

മാത്രമല്ല പെൺകുട്ടികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. അതിൽ തീരുമാനം ഉണ്ടായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകുമെന്നാണ് കൃഷ്ണകുമാർ പറയുന്നത്. പ്രതിസന്ധിഘട്ടത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നും ലക്ഷക്കണക്കിന് രൂപ വായ്പ എടുത്താണ് മകള്‍ ദിയ കൃഷ്ണ സ്ഥാപനം ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം 8 ലക്ഷത്തി എൺപത്തി മൂവായിരം രൂപ തട്ടിപ്പ് നടത്തിയവർ തന്നുവെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. ബാക്കി 5 ലക്ഷം രൂപ വീതം മൂന്നുപേരും നൽകാമെന്ന് എഴുതി ഒപ്പിട്ടു നൽകിയെന്നും ഇനി ഒത്തുതീർപ്പിനില്ലെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.

കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യഘട്ടത്തിൽ സർക്കാർ സ്ഥാപനമോ പൊലീസിൻ്റെ മേൽനോട്ടത്തിൽ സ്വകാര്യ സ്ഥാപനമോ കടയിലെ കണക്കുകളിൽ ആദ്യം ഓഡിറ്റിംഗ് നടത്തും.സാമ്പത്തിക അപഹരണം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മാത്രമല്ല കഴിഞ്ഞ മാസം 29, 30 തീയതികളിലെ കവടിയാർ മുതൽ അമ്പലമുക്ക് വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Share This Post
Exit mobile version