Press Club Vartha

കേരളത്തിൽ ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കുന്നു

തിരുവനന്തപുരം: മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നാല് ഇടങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കുന്നു. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗർ, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കി വരുന്നത്. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ മാതൃകാ പദ്ധതിയാണ് ഇത്. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച ആധുനിക ഫുഡ് സ്ട്രീറ്റുകളാണ് ഇവയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

ഫുഡ് സ്ട്രീറ്റുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ഫുഡ് സ്ട്രീറ്റുകൾ പദ്ധതിയിലൂടെ കൂടുതൽ മികവുറ്റതാക്കും. ഭക്ഷ്യജന്യ രോഗങ്ങൾ കുറച്ച് പൊതുജനാരോഗ്യം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴിൽ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കി ഫുഡ് ഡെസ്റ്റിനേഷനുകൾ പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

തിരുവനന്തപുരം ജില്ലയിൽ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിച്ചത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണച്ചുമതല. എറണാകുളത്ത് കസ്തൂർബ നഗറിൽ ജി.സി.ഡി.എ സഹകരണത്തോടെയും മലപ്പുറത്ത് ഡിടിപിസിയുടെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചിൽ കോർപ്പറേഷന്റെ സഹകരണത്തോടെയുമാണ്‌ നിർമ്മാണം പൂർത്തിയാക്കുന്നത്.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷണ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകും. ടോയിലറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും കൃത്യതയോടെയുള്ള മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനവും കേന്ദ്രങ്ങളിൽ സജ്ജീകരിക്കും.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.

Share This Post
Exit mobile version