Press Club Vartha

അലോജനിക്ക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റില്‍ മികവുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ രണ്ട് അലോജനിക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന നേട്ടവുമായി കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍. ഏറെ സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ഹാപ്ലോഐഡന്റിക്കല്‍ പ്രൊസീജിയർ അഥവാ ഹാഫ് മാച്ച് പ്രൊസീജ്യറായിരുന്നു അതിലൊന്ന്. ഭാഗികമായി മാത്രം ചേര്‍ച്ചയുള്ള ദാതാവില്‍ നിന്നുമുള്ള സ്റ്റെം സെല്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രൊസീജ്യറാണിത്. മിക്കപ്പോഴും രോഗിയുടെ കുടുംബാംഗം തന്നെയാവും ഇത്തരം സാഹചര്യങ്ങളില്‍ സ്റ്റെം സെല്‍ ദാതാവ്. രോഗിയിലെ അനാരോഗ്യകരമായ രക്തരൂപീകരണ കോശങ്ങള്‍ പുനസ്ഥാപിക്കുകയാണീ പ്രൊസീജ്യറുകളിലൂടെ ചെയ്യുന്നത്.

മൈലോയിഡ് സെല്ലുകളെ ബാധിക്കുന്ന രക്താര്‍ബുദമായ അക്യൂട്ട് മൈലോയിഡ് ലുക്കീമിയ ബാധിതയായ 37 കാരിയിലാണ് ഹാഫ് മാച്ച് പ്രൊസീജിയർ വിജയകരമായി നടത്തിയിരിക്കുന്നത്. ഹാഫ് മാച്ച് ആയിട്ടുള്ള രോഗിയുടെ സഹോദരിയായിരുന്നു സ്റ്റെം സെല്‍ ദാതാവ്. എന്നാല്‍ ഇരുവരിലേയും രക്തഗ്രൂപ്പിലെ വ്യത്യാസം പ്രൊസീജിയറിന്റെ സങ്കീര്‍ണത ഉയര്‍ത്തി. ട്രാന്‍സ്പ്ലാന്റിന് മുമ്പ് മള്‍ട്ടിഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയ, ഫങ്കല്‍ ഇന്‍ഫക്ഷനായ ആസ്പര്‍ഗില്ലോസിസ് എന്നിവ ട്രാന്‍സ്പ്ലാന്റ് പ്രക്രിയ കൂടുതല്‍ സങ്കീര്‍ണമാക്കി. സൈറ്റോമെഗല്ലോവൈറസ് ബാധയും ട്രാന്‍സ്പ്ലാന്റിന് ശേഷം യുവതി അഭിമുഖീകരിക്കേണ്ടി വന്നു. ആന്റീ വൈറലുകളിലൂടെ ഈ രോഗാവസ്ഥ ഭേദമാക്കുകയായിരുന്നു. പൊതുവേ ദുര്‍ബലമായ പ്രതിരോധ ശേഷിയുള്ള വ്യക്തികളില്‍ നേരത്തേയുണ്ടായിരുന്ന സിഎംവി അണുബാധ സജീവമാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. 100 ദിവസത്തിന് ശേഷം നടത്തിയ ബോണ്‍മാരോ അസസ്മെന്റ് ടെസ്റ്റിലും പൂര്‍ണമായ രോഗമുക്തി കാണിച്ചു.

അക്യൂട്ട് മൈലോയിഡ് ലുക്കീമിയ ബാധിതനായ 63 കാരനിലായിരുന്നു രണ്ടാമത്തെ വിജയകരമായ ട്രാന്‍സ്പ്ലാന്റ് നടത്തിയത്. ഇവിടെ രോഗിയ്ക്ക് ഫുള്‍ മാച്ച് സഹോദരനായിരുന്നു ദാതാവ്. പ്രായാധിക്യത്താലുണ്ടാകുന്ന സങ്കീര്‍ണതകളും അപകട സാധ്യതകളും കാരണം വളരെ അപൂര്‍വ്വമായി മാത്രമാണ് 60 വയസ്സിന് മുകളിലുള്ള വ്യക്തികളില്‍ അലോജനിക് ട്രാന്‍സ്പ്ലാന്റ് നടത്തുന്നത്. എന്നാല്‍ ഈ പേഷ്യന്റില്‍ ട്രാന്‍സ്പ്ലാന്റിന് ശേഷം 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യസ്ഥിതിയില്‍ വലിയ പുരോഗതിയാണ് കാണിക്കുന്നത്. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ രോഗി പൂര്‍ണാരോഗ്യത്തിലേക്ക് അതിവേഗം തിരിച്ചുവരികയാണ്.

ഹാപ്ലോഐഡെന്റിക്കല്‍ ട്രാന്‍സപ്ലാന്റുകള്‍ക്കായി, പ്രത്യേകിച്ച് രോഗിയുടേയും ദാതാവിന്റെയും രക്തഗ്രൂപ്പുകള്‍ യോജിക്കാത്ത സാഹചര്യത്തില്‍ പ്രത്യേക വൈദഗ്ധ്യവും കൃത്യമായ നിര്‍വ്വഹണവും ആവശ്യമാണ്. അതിനൂതനവും സമഗ്രവുമായ ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ വിജയകരമായ ട്രാന്‍സ്പ്ലാന്റുകളിലൂടെ വ്യക്തമാകുന്നത് – ക്ലിനിക്കല്‍ ഹെമറ്റോളജി ആന്റ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിജയ് പി നായര്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ്മാരായ ഡോ. ലക്ഷ്മണ്‍ കെ.എസ്, ഡോ. അശ്വിന്‍ വി നായര്‍ എന്നിവര്‍ പറഞ്ഞു. കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം രണ്ടായിരത്തോളം സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റുകള്‍ പ്രതിവര്‍ഷം നടക്കുന്നുണ്ട്.

ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം ഡോ. സനൂജ പിങ്കിയും പ്രൊസീജ്യറുകളുടെ ഭാഗമായി.

Share This Post
Exit mobile version