
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക. ഇതിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് സംഘടനകൾ. ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിങ്കളാഴ്ച തിരുവനന്തപുരത്ത് സിബിഎഫ്‌സി റീജിയണല്‍ ഓഫീസിന് മുന്നിലാണ് സമരപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെഫ്ക, നിർമാതാക്കളുടെ സംഘടന, അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടാകുമെന്ന് ഫെഫ്ക അറിയിച്ചു.
ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം എന്ന രീതിയാണ് സെൻസർ ബോർഡ് കാണിക്കുന്നതെന്ന് ഫെഫ്ക ആരോപിച്ചു. സിനിമയുടെ നിർമാതാക്കൾ ആശങ്കയിലാണെന്നും സമ്മർദ്ദത്തിന് വഴങ്ങി പേര് മാറ്റിയാലും അഭുതമില്ലെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ മാത്രം പ്രശ്നമല്ല ഇത്, കേരളത്തിൻ്റെ സാംസ്കാരിക സമൂഹം പ്രതികരിക്കാതിരുന്നാൽ ഈ പ്രവണത ഇനിയും വർദ്ധിക്കുമെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ പറഞ്ഞു.
