
ഡൽഹി: ലോകാത്ഭുതമായ താജ്മഹലിൽ ചോർച്ച കണ്ടെത്തി.താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിലാണ് 73 മീറ്റര്‍ വരെ ഉയരത്തില്‍ ചോർച്ച കണ്ടെത്തിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ തെര്‍മല്‍ സ്‌കാനിങിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
കല്ലുകൾക്കിടയിലെ കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം ചോർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. താഴികക്കുടത്തോട് ചേര്‍ത്ത് ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പിന്റെ ഭാഗം തുരുമ്പെടുത്തിരിക്കുകയാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി.
15 ദിവസം പരിശോധന തുടരും. ശേഷമായിരിക്കും വിദഗ്ധരെയെത്തിച്ച് അറ്റകുറ്റപ്പണി ആരംഭിക്കുക. അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ആറുമാസം വേണ്ടി വരുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. താജ്മഹലിന്റെ മേല്‍ക്കൂര ദുര്‍ബലപ്പെട്ടതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
