
ഹൈദരാബാദ്: സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യാ ഉയർന്നു. നിലവിലെ കണക്കുകൾ അനുസരിച്ച് അപകടത്തിൽ 42 പേർ മരിച്ചു. രക്ഷപ്രവർത്തനം പുരോഗമിക്കുക്കുകയാണ്. അപകടത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇനിയും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.
നിരവധി പേർക്കായി തിരച്ചിൽ തുടരുകയാണ്. സിഗാച്ചി കെമിക്കൽ വ്യവസായ കേന്ദ്രത്തിലെ റിയാക്‌റ്ററാണു പൊട്ടിത്തെറിച്ചത്. അപകട സമയത്ത് 90 ജീവനക്കാർ ഫാക്ടറിയിലുണ്ടായിരുന്നതായാണ് വിവരം. ഇന്നലെ പുലർച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഫാക്റ്ററിയുടെ നിർമാണ വിഭാഗം സ്ഥിതി ചെയ്‌തിരുന്ന കെട്ടിടം പൂർണമായി തകർന്നു.
മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പിന്നീട് മരണസംഖ്യ ക്രമാതീതമായി ഉയരുകയായിരുന്നു. പൊട്ടിത്തെറിക്കിടെ 100 മീറ്റർ അകലേക്ക് തൊഴിലാളികൾ തെറിച്ചുവീഴുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ 11 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
