
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. വി എസ് ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് എം എ ബേബി പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ സഹായവും വിഎസിന്റെ നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം പ്രതിസന്ധി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം എ ബേബി വ്യക്തമാക്കി.
നിലവിൽ ഇപ്പോൾ നടക്കുന്ന ചികിത്സ മുന്നോട്ട് പോവുകയാണെന്നും ഡയാലിസിസ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരാവസ്ഥയിലാണെങ്കിലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എം എ ബേബി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം.
അതേസമയം ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ വിലയിരുത്തൽ. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ആരംഭിച്ച ഡയാലിലിസ് തുടരുകയാണ്. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.
