
റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു. ‘മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പഹല്‍ഗാമില്‍ ഇന്ത്യ നേരിട്ടത് മനുഷ്യത്വരഹിതമായ ഭീകരാക്രമണമാണെന്നും ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരു മടിയും പാടില്ല. ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരുപോലെ കാണാനാകില്ല. ഭീകരതയെ അപലപിക്കുക എന്നത് നമ്മുടെ തത്വമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ബ്രിക്‌സ് ഉച്ചകോടിയിലെ അംഗരാജ്യങ്ങൾ സംയുക്ത പ്രഖ്യാപനം നടത്തി. പതിനേഴാം ബ്രിക്‌സ് ഉച്ചകോടിയിലാണ് ഭീകരതയ്‌ക്കെതിരായ അംഗരാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം നടത്തിയത്.
