Press Club Vartha

സി. ദാവൂദിനെതിരെ സിപിഎമ്മിൻ്റെ കൈവെട്ട് മുദ്രാവാക്യം: സ്വതന്ത്ര മാധ്യമ പ്രവർത്തനത്തോടുള്ള വധഭീഷണി; വെൽഫെയർ പാർട്ടി

തിരുവനന്തപുരം: അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും മീഡിയവൺ മാനേജിങ് എഡിറ്ററുമായ സി. ദാവൂദിനെതിരെ ഇന്നലെ വണ്ടൂരിൽ സിപിഎം നടത്തിയ കൊലവിളി ഞെട്ടിപ്പിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മേലുള്ള കൈയേറ്റമാണിത്. കൈവെട്ട് കൊലവിളിയെ ശക്തമായി അപലപിക്കുന്നു. പകൽ വെളിച്ചത്തിൽ ഒരു മാധ്യമപ്രവർത്തകന് നേരെ ഉയർന്ന ഭീഷണിയെ ഗൗരവമായിക്കണ്ട് കൊലവിളി നടത്തിയ സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി ആവശ്യപ്പെട്ടു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സി പി എം നേതാക്കളും സി പി എമ്മിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളും സി പി എം അനുഭാവമുള്ള ചില മാധ്യമങ്ങളും എല്ലാ പരിധികളും ലംഘിച്ചു കൊണ്ടാണ് സി ദാവൂദിനെയും അദ്ദേഹം ജോലി ചെയ്യുന്ന മാധ്യമസ്ഥാപനത്തേയും കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നത്. സാമൂഹിക രാഷ്ട്രീയ വിമർശനം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാണ്. അതില്ലെങ്കിൽ പിന്നെ മാധ്യമപ്രവർത്തനത്തിന് നിലനിൽപ്പില്ല. തങ്ങൾക്കെതിരായ വിമർശനം ഒരു നിലക്കും അനുവദിക്കില്ലെന്നാണ് സി പി എം വിളിച്ചു പറയുന്നത്. ഇത് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്ക് ചേർന്ന നിലപാടല്ല.

മാധ്യമവിമർശനങ്ങളെ ഉയർന്ന ജനാധിപത്യ ബോധത്തിലും സംവാദാത്മകമായ രാഷ്ട്രീയ നിലവാരത്തിലും സമീപിക്കേണ്ടതിന് പകരം തെരുവിൽ ഭീഷണി ഉയർത്തുന്നത് കേരളം അംഗീകരിച്ചു തരില്ല. ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കൾ അടക്കമുള്ള പ്രവർത്തകരാണ് വണ്ടൂരിൽ കൊലവിളി നടത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിൽ തോൽവികളിൽ നിന്നും തിരിച്ചടികളിൽ നിന്നും പാഠമുൾക്കൊള്ളുന്നതിന് പകരം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് സമീപനം സ്വീകരിക്കുന്നത് അപക്വവും പരിഹാസ്യവുമാണ്.

സി പി എമ്മിന്റെ ഭീഷണിക്കെതിരെ മാധ്യമപ്രവർത്തകൻ സി ദാവൂദിനൊപ്പം നിരുപാധികം നിലയുറപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.

Share This Post
Exit mobile version