Press Club Vartha

വി. എസ്: ഭരണത്തിലും ജനകീയ സമരങ്ങളിലും വ്യതിരിക്തമായ നിലപാട് ഉയർത്തിപ്പിടിച്ച നേതാവ് – റസാഖ് പാലേരി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ. കേരളത്തിലെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ജനകീയ സമരങ്ങളിലും വ്യതിരിക്തമായ നിലപാട് ഉയർത്തിപ്പിടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. വി എസിന്റെ വിയോഗത്തോടെ രാഷ്ട്രീയ കേരളത്തിന്റെ സംഭവബഹുലമായ അധ്യായത്തിനാണ് പരിസമാപ്തി വീഴുന്നത്.

മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിൽ പോലും കിനാലൂർ സമരം ഉൾപ്പെടെയുള്ള കേരളത്തിലെ നിരവധി ജനകീയ സമരങ്ങളിൽ ധീരമായ നിലപാട് സ്വീകരിക്കാൻ വിഎസിന് കഴിഞ്ഞിട്ടുണ്ട്. റോഡ് വികസനത്തിൻ്റെ പേരിൽ നൂറുകണക്കിനു കുടുംബങ്ങളെ കുടിയിറക്കാൻ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമും കോഴിക്കോട് ജില്ലാ കലക്ടറും ചേർന്ന് പ്രത്യേകപദ്ധതി തയ്യാറാക്കി മുന്നോട്ടു പോകുന്ന സന്ദർഭത്തിലുണ്ടായ ജനകീയ സമരം കേരളത്തിലെ വിജയിച്ച ജനകീയ പോരാട്ടങ്ങളിൽ ഒന്നായിരുന്നു. അമ്മമാരും കുഞ്ഞുങ്ങളുമുൾപ്പെട്ട സമരക്കാർക്കെതിരെ പോലീസ് ക്രൂരമായ അക്രണം അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നതിനടയിലാണ് അന്നത്തെ മുഖ്യമന്ത്രിയായ വി എസ്സിനോട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പോലീസ് പൊടുന്നനെ അടി നിർത്തി പിൻമാറുകയുണ്ടായി.

നിയമസഭ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് ജനവിധി തേടുമ്പോൾ പിന്തുണ അഭ്യർത്ഥിച്ച് അദ്ദേഹം ബന്ധപ്പെട്ടതും ജനകീയ പ്രശ്നങ്ങളും മറ്റും വിശദമായി സംസാരിച്ചതും മറ്റൊരോർമയാണ്. അസുഖബാധിതനായി ആശുപത്രിയിൽ കിടക്കവേ വി.എസിനെ കാണാൻ പോയിരുന്നു. ചികിത്സയുടെ ഭാഗമായ നിയന്ത്രണങ്ങൾ കാരണം നേരിൽ കാണാൻ സാധിച്ചിരുന്നില്ല. മകൻ അരുൺകുമാറിനോട് സുഖവിവരമനേഷിച്ച് തിരിച്ചു പോരുകയാണുണ്ടായത്.

തൻ്റെ കഴിവും അധികാരവും സാധാരണ മനുഷ്യർക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നു വി എസ്. ജനകീയ സമരങ്ങൾക്കും സിവിൽ മൂവ്മെൻ്റുകൾക്കും ജനാധിപത്യത്തിൻ്റെ മുറിയിൽ പ്രത്യേക ഇടം നൽകിയ നേതാവ്.

അദ്ദേഹത്തിന്റെ വേർപാട് ഏറെ ദുഃഖകരമാണ്. കക്ഷിരാഷ്ട്രീയത്തിൻ്റെ വരമ്പുകൾക്കപ്പുറം നിന്ന് കേരളത്തിലെ ജനങ്ങൾ വി എസിനെ ഓർമിക്കും. അദ്ദേഹത്തിന് വെൽഫെയർ പാർട്ടിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. വേർപാടിന്റെ വേദനയിൽ കഴിയുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് റസാഖ് പാലേരി പറഞ്ഞു.

 

Share This Post
Exit mobile version