Press Club Vartha

വി ഡി സതീശനെതിരെ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പരാമർശം. കോൺഗ്രസിന്റെ ഡിസിസി പ്രസിഡണ്ട് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുമ്പോൾ, വി ഡി സതീശന്റെ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ വെറും ദിവാസ്വപ്നം മാത്രമാണെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരും.
കോൺഗ്രസിന്റെ ഡിസിസി പ്രസിഡണ്ട് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുമ്പോൾ, വി ഡി സതീശന്റെ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ വെറും ദിവാസ്വപ്നം മാത്രമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ഉച്ചികുത്തി താഴെ പോകുമെന്നുമാണ് പാലോട് രവി തുറന്നടിച്ചത്‌. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നോട്ടീസുമടിച്ച് വീടുകളിൽ ചെന്നാൽ ഒരാളും വോട്ട് ചെയ്യില്ലെന്നും, ആത്മാർത്ഥമായ ബന്ധങ്ങളില്ലെന്നും, എങ്ങനെ കാലുവാരാമെന്നാണ് എല്ലാവരുടെയും നോട്ടമെന്നും പാലോട് രവി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാൾക്കും മറ്റൊരാളെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും പാലോട് രവി പ്രസ്താവിച്ചിട്ടുണ്ട്. വാർഡിൽ ഇറങ്ങി നടക്കാൻ ആളില്ലെന്നും, വാർഡ് പ്രസിഡന്റുമാരുടെ ലിസ്റ്റ് വെറും ബോഗസ് ആയിരുന്നുവെന്നും, നാട്ടിൽ ഇറങ്ങിനടന്ന് ജനങ്ങളെ കണ്ട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ ആളുള്ളൂ എന്നും, വെറുതെ വീരവാദം പറഞ്ഞ് നടക്കാനേ ആകൂ എന്നും പാലോട് രവി വ്യക്തമാക്കിയ സാഹചര്യത്തിൽ, പ്രതിപക്ഷ നേതാവിന്റെ 100 സീറ്റ് പ്രവചനം കോൺഗ്രസിന്റെ ആത്മവിശ്വാസക്കുറവിനെ മറച്ചുവെക്കാനുള്ള ഒരു തന്ത്രം മാത്രമായേ കാണാനാകൂ.

Share This Post
Exit mobile version