
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി നടി ഉര്‍വശി. വിജയരാഘവനെ സഹനടനും തന്നെ സഹനടിയുമാക്കിയ തെരഞ്ഞഞ്ഞെടുപ്പിന്‍റെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉർവശി പറഞ്ഞു.
തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോക്കോൾ എന്താണ്? അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? അതോ ഒരുവ പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നാണോ? എന്നും ഉർവശി ആരാഞ്ഞു.
നിഷ്പക്ഷമായ രിതീയിലാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മാത്രമറിയില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി വ്യക്തമാക്കി. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ലെന്നും ഉർവശി ചോദിച്ചു.
പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മാര്‍ക്ക് കിട്ടുന്നതുപോലെയാണ് അവാര്‍ഡിനെ കാണുന്നതെന്നും ചില സമയങ്ങളില്‍ അതിലെ മാര്‍ക്ക് ബോധപൂര്‍വം കുറച്ചതാണോ എന്ന് ആലോചിച്ചിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു. ഷാരൂഖ് ഖാൻ എങ്ങനെയാണ് മികച്ച നടനായത്. വിജയരാഘൻ എങ്ങനെ സഹനടനായെന്നും ഉർവശി ചോദിച്ചു.
