Press Club Vartha

ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളിലും ആശുപത്രികളിലും ഉൾപ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. അവധി ദിവസങ്ങൾക്ക് മുൻഗണന നൽകി വേണം സ്‌കൂൾ കെട്ടിടങ്ങൾ പൊളിക്കാൻ. പൊളിച്ചുമാറ്റിയ സ്‌കൂൾ കെടിടങ്ങൾ പണിയും വരെ ക്ലാസുകൾ നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. അൺ എയ്ഡഡ് സ്‌കൂൾ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സോഫ്റ്റ്‍വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങൾ പരിശോധിക്കാൻ ചീഫ് ഇലക്ട്രിക്കൽ ഓഫീസർ, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എഞ്ചിനിയർമാർ ചേർന്ന പരിശോധനാ സംവിധാനം ഏർപ്പെടുത്തണം.

റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടക്കമുള്ള ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version