Press Club Vartha

ജി.എസ്.ടി നിരക്ക് ഇളവുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സെപ്റ്റംബർ 3ന് ചേർന്ന 56- മത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം, ജി.എസ്.ടി. ബാധകമായ ഒട്ടനവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. നികുതി നിരക്കിലുള്ള ഈ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അവശ്യ സാധനങ്ങളുടെയും, ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് ഇതിന്റെ ഭാഗമായി കുറയുമെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്.

12%, 28% എന്നിങ്ങനെയുണ്ടായിരുന്ന സ്ലാബുകൾ ഒഴിവാക്കി 5%, 18% എന്നിങ്ങനെ രണ്ടായി ചുരുക്കിയതോടെ 90 ശതമാനം ഉത്പന്നങ്ങളുടെയും വില കുറയും. ആഡംബര വസ്തുക്കൾ, പുകയില, സിഗരറ്റ്, ലോട്ടറി തുടങ്ങിയവക്ക് 40 ശതമാനം ഉയർന്ന നിരക്ക് ചുമത്തും. 413 ഉത്പന്നങ്ങളുടെ വില കുറയും. ഈ മാറ്റങ്ങൾ വഴി സർക്കാരിന് 48,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി നിരക്ക് 40% ലേക്ക് ഉയർത്തുവാൻ കൗൺസിൽ തീരുമാനം എടുത്തുവെങ്കിലും പ്രസ്തുത മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ വരില്ല. ആയത് പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ നടപ്പിലാവുകയുള്ളു. ആയതിനാൽ ഈ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് തൽസ്ഥിതി തുടരാം. നിരക്ക് മാറ്റം പിന്നീട് വിജ്ഞാപനം ചെയ്യും.

ഇതുമായി ബന്ധപ്പെട്ട് വ്യാപാരികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ൽ നൽകിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ കാണേണ്ടതാണ്.

ഇടത്തരം വാഹനങ്ങളുടെ ജി.എസ്.ടി. 18 ശതമാനമായി കുറച്ചതോടെ വാഹനങ്ങളുടെ വിലയും കുറയും. ഈ വിലക്കുറവ് പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറാൻ വാഹന നിർമ്മാതാക്കൾ തയ്യാറായിട്ടുണ്ട്. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻരക്ഷാ മരുന്നുകൾ എന്നിവയുടെ ജി.എസ്.ടി. ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ റെയിൽനീർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരു രൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Post
Exit mobile version