Press Club Vartha

നവീകരിച്ച കഴക്കൂട്ടം -അരശുംമൂട്- തമ്പുരാൻ മുക്ക് റോഡ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അസാധ്യമെന്നു കരുതിയ വികസന പ്രവർത്തനങ്ങളാണ് പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ കാസർഗോഡ് – തിരുവനന്തപുരം ആറ് വരി ദേശീയ പാത വികസനത്തിനായി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. തുടർച്ചയായ ഇടപെടലിലൂടെ 444 കിലോമീറ്റർ ദൂരം റോഡിന്റെ നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ചതായും മന്ത്രി അറിയിച്ചു.

നവീകരിച്ച കഴക്കൂട്ടം അരശുംമൂട്- തമ്പുരാൻ മുക്ക് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡുകൾ,പാലങ്ങൾ ദേശീയപാത വികസനം, മലയോര ഹൈവേ,തീരദേശ ഹൈവേ തുടങ്ങി വൈവിധ്യമാർന്ന ഒട്ടേറെ വികസന പ്രവർത്തനങ്ങൾ പശ്ചാത്തല മേഖലയിൽ നടപ്പിലാക്കി .

പശ്ചാത്തല വികസന മേഖലയിൽ 2016 മുതൽ കഴക്കൂട്ടം നിയോജക മണ്ഡലം വലിയ കുതിപ്പിലാണ്. ദേശീയപാത വികസനം മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റി. ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഫ്ളൈ ഓവർ നിർമ്മാണം നടക്കുകയാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പേട്ട- ആനയറ റോഡ് നവീകരണം,പ്രാദേശിക റോഡുകളുടെ നിർമ്മാണം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

അമൃത് പദ്ധതിയുടെ ഭാഗമായി സിവറേജ് സംവിധാനം, സിറ്റി ഗ്യാസ്, കുടിവെള്ള പൈപ്പ് ലൈൻ എന്നിവ സ്ഥാപിച്ചു. അരശുമൂട്-തമ്പുരാൻമുക്ക് റോഡിൻ്റെ നവീകരണത്തിനായി 3 കോടി 60 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് ചെല വഴിച്ചത്.

വളരെ വേഗത്തിൽ വികസനങ്ങളും വികസന പ്രവർത്തനങ്ങളും നടക്കുന്ന പ്രദേശമാണ് കഴക്കൂട്ടം. കഴക്കൂട്ടം ഫ്ലൈ ഓവർ, ദേശീയ പാത തുടങ്ങിയവയുടെ വികസനം സാധ്യമാക്കിയതിലൂടെ മണ്ഡലത്തിന്റെ മുഖഛായ മാറിയെന്ന് അധ്യക്ഷ പ്രസംഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ വിമല വി.ആർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു

Share This Post
Exit mobile version