
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. മാറനല്ലൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. കിള്ളി കമളിതലയ്ക്കൽ സ്വദേശി അമൽകൃഷ്ണ (19), കണ്ടല സ്വദേശി ഷാറ്റ (19), കിള്ളി എള്ളുവിളയിൽ അക്രു എന്നു വിളിക്കുന്ന വിഷ്ണു (21), അരുമാളൂർ സ്വദേശി അബ്ദുൾ റൗഫ് (20), ഒറ്റശേഖരമംഗലം പാലോട്ടുകോണം സ്വദേശി അഭിഷേക് (19), കണ്ടല ചിറയ്ക്കൽ മുഹമ്മദ് ഹാജ(19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 30-ന് വൈകിട്ടായിരുന്നു കേസിനാന്സ്പദമായ സംഭവം നടന്നത്. ഊന്നാംപാറ സ്വദേശി അനന്തു(19)വിനാണ് മർദനമേറ്റത്. മാറനല്ലൂർ ജങ്ഷനിൽ നിന്നിരുന്ന അനന്തുവിനെ സംഘത്തിലെ ഒരാൾ ബൈക്കിൽ കയറ്റി കണ്ടലയിലെ വീട്ടിലെത്തിച്ചു.
അതിനുശേഷം മറ്റ് പ്രതികളുമായി ചേർന്ന് ക്രൂരമായി മർദിച്ചശേഷം രാത്രിയോടെ കാട്ടാക്കടയിൽ ബൈക്കിൽ കൊണ്ടുപോയി വിടുകയായിരുന്നു. മർദ്ദനത്തിൽ അനന്തുവിന് നട്ടെല്ലിനും മൂക്കിനും സാരമായി പരിക്കേറ്റു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
