Press Club Vartha

തിരുവനന്തപുരത്ത് 19കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലപാതകം ആസൂത്രിതം എന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 19 കാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ ആക്രമി സംഘത്തിലെ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

പ്രതികളിൽ ചിലർ കസ്റ്റഡിയിലാണ്. കസ്റ്റഡിയിൽ ഉള്ളവരിൽ കാപ്പാ കേസ് പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്. കൊലക്ക് കാരണം ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കമാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തമ്പാനൂർ തോപ്പിലിൽ വാടകയ്ക്ക് താമസിക്കുന്ന അലൻ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്.

അലന്റെ കൊലപാതകം ആസൂത്രിതമെന്നാണ് പുറത്തുവരുന്ന വിവരം. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ മാച്ചിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണ് കൊലപാതകം. തർക്കം തീർക്കാൻ ഇന്നലെ ഒത്തു തീർപ്പ് ചർച്ച വെച്ചിരുന്നു. അതിനിടയിലാണ് കൊലപാതകം.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഫുട്ബോൾ ടീമുകൾ തമ്മിൽ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇത് പറഞ്ഞു തീർക്കാൻ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ട ആളെ കൊണ്ടു വന്നതാണ് കൊലപാതകം ആസൂത്രിതമാണെന്ന് സംശയിക്കാനുള്ള കാരണം.

കൂടുതലും വിദ്യാർത്ഥികളാണ് ക്ലബ്ബിൽ കളിക്കുന്നത്. പ്രശ്നം തീർക്കാൻ പുറത്തുള്ളവരെയും കൂട്ടിയിരുന്നു എന്നാണ് വിവരം. ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്‍റെ തലയിൽ ഇടിക്കുകയും, കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷിമൊഴി.

Share This Post
Exit mobile version