Press Club Vartha

ഐ.എഫ്.എഫ്.കെ: റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ സയ്യിദ് മിര്‍സയുടെ മൂന്ന് ചിത്രങ്ങള്‍

തിരുവനന്തപുരം: 30ാമത് ഐ.എഫ്.എഫ്.കെയില്‍ സയ്യിദ് മിര്‍സയുടെ മൂന്ന് ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും.

1996ല്‍ രണ്ട് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടിയ ‘നസീം’, മികച്ച ഹിന്ദി ചിത്രത്തിനുള്ള 37ാമത് ദേശീയ പുരസ്‌കാരം നേടിയ ‘സലീം ലാംഗ്‌ഡേ പേ മത് രോ’, ‘അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

1992 ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, ഉത്തർപ്രദേശിലെ അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഈ ചിത്രം നടക്കുന്നത് . ബോംബെയിൽ താമസിക്കുന്ന ഒരു മധ്യവർഗ മുസ്ലീം കുടുംബത്തിലെ 15 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയായ നസീമും രോഗിയായ അവളുടെ മുത്തച്ഛനും തമ്മിലുള്ള ബന്ധമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

നഗരങ്ങളിലെ മുസ്ലിംകളുടെ അരികുവത്കരണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പരിശോധനയാണ് സലിംപാഷ എന്ന ഭിന്നശേഷിക്കാരന്റെ കഥ പറയുന്ന ‘സലീം ലാംഗ്‌ഡേ പേ മത് രോ’. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീണ ഒരു സമ്പന്ന ബിസിനസുകാരന്റെ മകന്റെ ലക്ഷ്യബോധമില്ലാത്ത ജീവിതയാത്ര അവതരിപ്പിക്കുകയാണ് ‘അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍’ എന്ന ചിത്രം.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 1976ല്‍ ബിരുദം നേടിയ സയ്യിദ് മിര്‍സ പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തമായ അടിയൊഴുക്കുള്ള പ്രമേയങ്ങളാണ് സിനിമകള്‍ക്ക് സ്വീകരിച്ചിരുന്നത്. നിലവില്‍ കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിന്റെ ചെയര്‍മാന്‍ ആണ്.

1976-ൽ ഡോക്യുമെന്ററി ഫിലിം മേക്കറായി കരിയർ ആരംഭിച്ചു. ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് നേടി . സയ്യിദ് മിർസ ആദ്യമായി സംവിധാനം ചെയ്തത് അരവിന്ദ് ദേശായി കി അജീബ് ദസ്താൻ എന്ന ചിത്രമാണ്.

 

Share This Post
Exit mobile version