Press Club Vartha

ഐഎഫ്എഫ്‌കെ: ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക്

തിരുവനന്തപുരം: 30ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ആഫ്രിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ആഫ്രിക്കന്‍ ചലച്ചിത്ര ലോകത്തെ, പ്രത്യേകിച്ചും പശ്ചിമാഫ്രിക്കന്‍ സിനിമയുടെ, പ്രധാനപ്പെട്ട ശബ്ദങ്ങളിലൊന്നാണ് അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോ. മൗറിത്താനിയൻ വംശജനായ മാലിയൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് അബ്ദുറഹ്മാനെ സിസാക്കോ. അദ്ദേഹത്തിന്റെ ചിത്രം വെയ്റ്റിംഗ് ഫോർ ഹാപ്പിനസ് (ഹെരെമാകോനോ) 2002 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടെയ്ൻ റിഗാർഡിന് കീഴിൽ പ്രദർശിപ്പിക്കുകയും ഫിപ്രസി സമ്മാനം നേടുകയും ചെയ്തു.

2007ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ബമാകോ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഗോളവൽക്കരണം, പ്രവാസം, ആളുകളുടെ സ്ഥാനചലനം എന്നിവ സിസാക്കോയുടെ പ്രമേയങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ 2014-ലെ സിനിമ ടിംബക്റ്റു 2014-ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പാം ഡി ഓറിനായി മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കുടിയേറ്റം, ആധുനികതയുടെ പ്രതിസന്ധികള്‍, പാശ്ചാത്യ-ആഫ്രിക്കന്‍ സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലുകള്‍, മതതീവ്രവാദത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍, ദാരിദ്ര്യം, പ്രതീക്ഷ എന്നിവയെല്ലാം അരനൂറ്റാണ്ടിനടുത്ത് നീണ്ട കരിയറില്‍ സിസ്സാക്കോയുടെ സിനിമകളുടെ മുഖ്യപ്രമേയങ്ങളായി. സൗന്ദര്യാത്മകതയുടെയും ശക്തമായ സാമൂഹിക പ്രമേയങ്ങളുടെയും സമന്വയമാണ് സിസ്സാക്കോയുടെ ചിത്രങ്ങള്‍. മനുഷ്യന്റെ അന്തസ്സും ചെറുത്തുനില്‍പ്പും അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ പകര്‍ന്നുനല്‍കുന്നു.

ഒരു സംവിധായകനെന്ന നിലയിലുള്ള പ്രവർത്തനത്തിനുപുറമെ മുൻ രാഷ്ട്രത്തലവൻ മുഹമ്മദ് ഔൾഡ് അബ്ദുൽ അസീസിന്റെ സാംസ്കാരിക ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എത്യോപ്യൻ ചലച്ചിത്ര സംവിധായക മാജി-ദാ അബ്ദിയെയാണ് സിസാക്കോ വിവാഹം ചെയ്തത്.

30-ാമത് ഐ.എഫ്.എഫ്.കെയില്‍ അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയുടെ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലൈഫ് ഓണ്‍ എര്‍ത്ത് (1997), വെയിറ്റിംഗ് ഫോര്‍ ഹാപ്പിനെസ് (2002), ബമാക്കോ (2006), ടിംബുക്തു (2014), ബ്ലാക്ക് ടീ (2024) എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share This Post
Exit mobile version