Press Club Vartha

ഓർമ്മകളുടെയും അനുഭവങ്ങളുടെയും തിരച്ചിലാണ് സിനിമ: ഗൗതം ഘോഷ്

തിരുവനന്തപുരം: ഐ എഫ് എഫ് കെ വേദിയിൽ തന്റെ സിനിമ ജീവിതം പങ്കുവച്ച് പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ്. ഫോട്ടോ ജേണലിസ്റ്റ് ആയി കരിയർ തുടങ്ങി രാജ്യം മുഴുവൻ യാത്ര ചെയ്യുകയും അതിന്റെ വൈവിധ്യത്തെ പഠിക്കുകയും ചെയ്തതിനു ശേഷമാണ് ചലച്ചിത്ര മേഖലയിലേക്ക് അദ്ദേഹത്തെ തിരിഞ്ഞത്. ഒരാളുടെ യാത്രകളും അനുഭവങ്ങളുമാണ് സിനിമ എന്ന ശക്തമായ ആശയത്തിലേക്ക് അവരെ എത്തിക്കുന്നത്. ഓർമ്മകളുടെ തിരച്ചിലാണ് സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫിക്ഷനും ഫീച്ചർ ഫിലിമും ബന്ധപ്പെട്ടിരിക്കുന്നു. എല്ലാം സിനിമയുടെ ഭാഗമാണ്. ചലച്ചിത്ര ജീവിതം തുടങ്ങിയത് “ന്യൂ എർത്ത്” (1973) എന്ന ഡോക്യുമെന്ററിയിലൂടെയാണെങ്കിലും 1979-ൽ സംവിധാനം ചെയ്ത “മാ ഭൂമി” എന്ന തെലുങ്കു ഫീച്ചർ ഫിലിം ആണ് തന്നെ ഫീച്ചർ ഫിലിമിന്റെ ലോകത്തേക്ക് കൊണ്ടുവന്നതെന്ന് ഗൗതം ഘോഷ് പറഞ്ഞു.

പലരും ചലച്ചിത്ര ആസ്വാദനം ശരിയായ രീതിയിലല്ല നടത്തുന്നത് എന്ന് ഗൗതം പറഞ്ഞു. ഒരു ചിത്രത്തിലെ നിശബ്ദതയ്ക്ക് പോലും അതിന്റേതായ പ്രാധാന്യം ഉണ്ട്. ആ നിമിഷം തിരികെ ലഭിക്കുന്നതല്ല. നവ പ്രേക്ഷകർക്കിടയിൽ സിനിമയെക്കുറിച്ചുള്ള ധാരണ മാറിയിരിക്കുന്നു. നമ്മൾ ചലച്ചിത്രത്തിലൂടെ പങ്കു വെക്കുന്ന ആശയമാണ് പ്രേക്ഷകനെ ചിത്രം കാണാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ അതിന്റെ കാതലാണ്.മറ്റു കലാമേഖലകളെക്കാൾ സെൻസർഷിപ്പ് നിലനിൽക്കുന്ന മേഖലയാണ് സിനിമ.

സാങ്കേതികത വളരുന്ന കാലഘട്ടം ചലച്ചിത്ര രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യത്തിന് ഗുണവും ദോഷവും ഒരു പോലെ എന്നായിരുന്നു ഗൗതം ഘോഷിന്റെ മറുപടി. നവ സാങ്കേതികത ചലച്ചിത്ര രംഗത്തെ മികവുറ്റതാക്കുമ്പോൾത്തന്നെ, ചിത്രീകരണത്തിന്റെ അടിസ്ഥാനപരമായ പല കാര്യങ്ങളും സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി തിരുത്തപ്പെടുകയും കേവലം ലാഭത്തിനായി ചിത്ര നിർമ്മാണം നടക്കുന്ന സ്ഥിതിയിലേക്ക് നാം മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിൽ ഒരു ചിത്രമെടുക്കുക എന്നത് തന്റെ ഏറെ കാലത്തെ ആഗ്രഹമാണെന്നും അത് അടുത്തു തന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൗതം ഘോഷ് പറഞ്ഞു. പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ് 16 ഫീച്ചർ ഫിലിമുകളും 17 ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. വിറ്റോറിയോ ഡി സിക്ക പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ്.

 

Share This Post
Exit mobile version