Press Club Vartha

നമ്മുടെ ആകാശങ്ങൾ ഇന്ന് അന്യരുടേതാണ്: കെ ശ്രീകുമാർ

തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയിൽ അന്യരുടെ ആകാശങ്ങൾ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ കെ ശ്രീകുമാർ. സമൂഹത്തോട് സംവദിക്കുന്നതിലും ഉപരിയായി അന്യരുടെ ആകാശങ്ങൾ എന്ന സിനിമ സംസാരിക്കുന്നത് വ്യക്തികളോടാണെന്ന് കെ ശ്രീകുമാർ പറഞ്ഞു.

‘അന്യരുടെ ആകാശങ്ങൾ’ തൻ്റെ ജീവിതം തന്നെയാണെന്ന് വ്യക്തമാക്കുകയാണ് ശ്രീകുമാർ. എൻ്റെ ജെൻഡർ ഞാൻ തിരിച്ചറിയുന്നത് വളരെ വൈകിയാണ്. സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അവർ ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ ആവശ്യപ്പെട്ടു. അഞ്ചു മണിക്കൂറോളം, രണ്ടു ദിവസം ഡോക്ടറുമായി സംസാരിച്ചതിൻ്റെ ഫലമായി അദ്ദേഹം എന്നോട് പറഞ്ഞു: “ശ്രീകുമാർ, നിങ്ങൾ ഒരു ട്രാൻസ്ജെൻഡർ ആണ് എന്നാണ്.

നിലവിലെ സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ട്രാൻസ്ജെൻഡേഴ്സ് എന്ന് പറയുമ്പോൾ അരികുവൽക്കരിക്കപ്പെട്ടവർ എന്നൊരു ധ്വനി പലപ്പോഴും ഉണ്ട്. നിലവിലുള്ള പൊതുബോധങ്ങൾക്ക് മനസ്സിലാക്കുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ് ഒരു വ്യക്തിയുടെ ജെൻഡറും സെക്ഷ്വാലിറ്റിയും. താൻ ഒരു ട്രാൻസ്ജെൻഡർ ആണെന്നും ശ്രീകുമാർ പറയുന്നു.

നിലവിലുള്ള പൊതുബോധങ്ങൾക്ക് മനസ്സിലാക്കുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ് ഒരു വ്യക്തിയുടെ ജെൻഡറും സെക്ഷ്വാലിറ്റിയും. ‘ട്രാൻസ്ജെൻഡർ’ എന്ന ആശയം തന്നെ പലപ്പോഴും തെറ്റിപ്പോയ സങ്കൽപ്പമാണ്. സിനിമ എടുക്കുന്നതിൽ ആദ്യത്തെ വെല്ലുവിളി, എങ്ങനെ കഥാപാത്രത്തെ അവതരിപ്പിക്കും എന്നതായിരുന്നുവെന്നും ശ്രീകുമാർ വ്യക്തമാക്കുന്നു.

കഥാപാത്രത്തെ ഉൾക്കൊള്ളുന്നതിനായി ഞാൻ ആറുമാസത്തോളം ആ കഥാപാത്രമായി ജീവിച്ചു. ക്രോസ്‌ ഡ്രസ് ചെയ്യാൻ എനിക്ക് പണ്ടേ താല്പര്യമുണ്ടായിരുന്നു, അതിനാൽ ആറുമാസത്തോളം ഞാൻ സാരി ഉടുത്തിട്ടുണ്ട്. ഈ കാലയളവിൽ കോഴിക്കോട് നടന്ന ‘ജെൻഡർ ആൻഡ് ലിറ്ററേച്ചർ’ പരിപാടിയിൽ ഞാൻ പങ്കെടുക്കുകയും ചെയ്തു. എന്റെ ഇഷ്ടങ്ങളെ പിന്തുടരാൻ ഉണ്ടായിരുന്ന ഭയത്തെ ഞാൻ കീഴടക്കിയത് ഈ കാലയളവിലാണ്. ഈ അനുഭവങ്ങളുടെ സാക്ഷ്യത്തിലാണ് ഞാൻ തിരക്കഥ എഴുതി പൂർത്തിയാക്കുന്നതെന്നും ശ്രീകുമാർ വ്യക്തമാക്കി.

സമൂഹത്തെ സിനിമ ഒരിക്കലും പ്രതിസ്ഥാനത്ത് നിർത്തുന്നില്ല. തികച്ചും ആ വ്യക്തിയുടെ അല്ലെങ്കിൽ കഥാപാത്രത്തിന്റെ വളർച്ചയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബഷീറിൻ്റെ ‘ഭൂമിയുടെ അവകാശികൾ’ എന്ന കഥയുണ്ട്. ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന ആശയത്തിൽനിന്ന് ഇന്ന് മാറ്റം സംഭവിച്ച്, ഭൂമി ചിലരുടെ മാത്രമായിരിക്കുന്നു. ഏഞ്ചൽ പെരിസിൻ്റെ ‘ആകാശം സ്വാതന്ത്ര്യം’ എന്ന കവിതയുണ്ട്. ആകാശം സമം സ്വാതന്ത്ര്യം എന്നാണ് കവിതയിലൂടെ അവർ പറഞ്ഞുവെക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യം ഓരോ ദിവസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
“നമ്മുടെ ആകാശങ്ങൾ ഇന്ന് അന്യരുടെയാണ്.” നമുക്ക് പറക്കാനുള്ള അവകാശം കുറഞ്ഞുവരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാവരുടെയും സ്വാതന്ത്ര്യം അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രാൻസ്ജെൻഡേഴ്സ് ഈ വിഭാഗങ്ങളെല്ലാം പ്രതിനിധീകരിക്കുന്ന ഒരു ഭാഗം മാത്രമാണ്. അങ്ങനെയാണ് ‘അന്യരുടെ ആകാശങ്ങൾ’ എന്ന തലക്കെട്ടിലേക്ക് എത്തിച്ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. പലരും വന്ന് സംസാരിക്കുകയുണ്ടായി. ‘Flabbergasted’ (ഞെട്ടിപ്പോയി) എന്ന വാക്കാണ് എനിക്ക് ഇതിനെക്കുറിച്ച് ഉപയോഗിക്കാൻ തോന്നുന്നത്. പ്രതികരണങ്ങൾ കേട്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി. ഈ കമ്പനിയുടെ ബാനറിൽ നിർമ്മിച്ച 12 സിനിമകളിൽ ഒന്നാണിത്. ആളുകൾ നല്ല അഭിപ്രായം പറഞ്ഞു, അത് തന്നെയാണ് സിനിമയുടെ വിജയവുമെന്ന് ശ്രീകുമാർ പറഞ്ഞു.

Share This Post
Exit mobile version