Press Club Vartha

വിളപ്പില്‍ശാലയിൽ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ്. ഹൃദയാഘാതത്തെ തുടർന്നാണ് ബിസ്മീർ മരിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ബിസ്മീറിനെ വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. എന്നാൽ ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ആശുപത്രിയുടെ അകത്ത് പ്രവേശിക്കാൻ ഏറെ വൈകി. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ഡോക്ടര്‍ വന്ന് പരിശോധിക്കുമ്പോഴേക്കും ബിസ്മീറിന്റെ നില ഗുരുതരമായി. ഇതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തത്.

തുടർന്ന് ആശുപത്രിയിലെ തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നു. കൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ആംബുലന്‍സില്‍ ഒപ്പം വരാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Share This Post
Exit mobile version