Press Club Vartha

ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ചു; 18 ദിവസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടല്‍

|REPRESENTATIVE IMAGE|

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രണ്ടിടത്തായി സൈന്യവും ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പാകിസ്താന്‍ കേന്ദ്രമായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള മൂന്ന് ഭീകരരാണ് വധിക്കപ്പെട്ടത്. കശ്മീരിലെ കിഷ്ത്വാറിലും ഉധംപുരിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്. 18 ദിവസത്തിനിടെ മേഖലയില്‍ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യവും പൊലീസും തിരച്ചില്‍ തുടരുകയാണ്.

ഉധംപുരിലെ ബസന്ത്ഗഢ് പ്രദേശത്തെ ഗുഹാ ഒളിത്താവളത്തിലായിരുന്നു ആദ്യ ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്നിടത്ത് സുരക്ഷാ സേന സ്ഫോടനം നടത്തുകയായിരുന്നു. രണ്ട് ഭീകരരെയും സംഭവസ്ഥലത്ത് തന്നെ വധിച്ചു. ഗുഹാ ഒളിത്താവളം ലക്ഷ്യമാക്കി സുരക്ഷാ സേന റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) പ്രയോഗിക്കുകയായിരുന്നു. ഭീകരരില്‍ നിന്ന് എം 4 റൈഫിളുകള്‍, എകെ 47, വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു.

കിഷ്ത്വാറിലെ സഞ്ചിനാല-ദിച്ചാര്‍ വനമേഖലയില്‍ സുരക്ഷാ സേനയുടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജനുവരി 22ന് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് പുതിയ ഏറ്റുമുട്ടല്‍. ജയ്ഷെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 3ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ‘ഓപ്പറേഷന്‍ കിയ’ എന്ന പേരിലായിരുന്നു ദൗത്യം.

Share This Post
Exit mobile version