Press Club Vartha

മണിപ്പൂരിലെ ഒരു വര്‍ഷം നീണ്ട രാഷ്ട്രപതി ഭരണം അവസാനിക്കുന്നു; ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും

തിരുവനന്തപുരം: മണിപ്പൂരിലെ ഒരു വര്‍ഷം നീണ്ട രാഷ്ട്രപതി ഭരണത്തിന് സമാപനം. രാഷ്ട്രപതി ഭരണം പിന്‍വലിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിംഗ് ഇന്ന് വൈകുന്നേരം 6 മണിക്ക് മണിപ്പൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു. ലോക് ഭവനിനിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് പുതിയ സര്‍ക്കാര്‍ ഫെബ്രുവരി 12ന് അധികാരമേല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷമായി മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലായിരുന്നു.

ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ യുംനാം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. മെയ്‌തേയ് വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് ബിരേന്‍ സിങ് മന്ത്രിസഭയിലെ വിദ്യാഭ്യാസ- പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022 ല്‍ സിന്‍ഗ്ജാമെയ് മണ്ഡലത്തില്‍ നിന്നാണ് യുംനാം തെരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ മണ്ഡലത്തില്‍ നിന്ന് യുംനാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണിപ്പൂര്‍ അസംബ്ലി സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 37 എംഎല്‍എമാരാണ് മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിക്കുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ അഞ്ചും ജെഡിയുവിന്റെ ഒരു എംഎല്‍എയും ബിജെപിയെ പിന്തുണയ്ക്കുന്നു. 16 സീറ്റുകളാണ് പ്രതിപക്ഷത്തിനുള്ളത്.

മണിപ്പൂരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന സംഘര്‍ഷ സാഹചര്യം കണക്കിലെടുത്തായിരുന്നു മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് രാജിവച്ചത്.

Share This Post
Exit mobile version