Press Club Vartha

പ്രധാനമന്ത്രിയുടെ ഇരിപ്പിടം വളഞ്ഞ് വനിതാ എംപിമാര്‍; നന്ദി പ്രമേയം അവതരിപ്പിക്കാനായില്ല; ആസൂത്രിതമെന്ന് ഭരണപക്ഷം

ന്യൂഡല്‍ഹി: എട്ട് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ വനിതാ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടം വളഞ്ഞതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷമുള്ള നന്ദിപ്രമേയം അവതരിപ്പിക്കാന്‍ സാധിച്ചില്ല. ശരിയായത് ചെയ്യുക എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് വനിതാ എംപിമാര്‍ ഇരിപ്പിടം വളഞ്ഞ് പ്രധാനമന്ത്രി അടക്കമുള്ള ഭരണകക്ഷി അംഗങ്ങളെ കസേരയിലേക്ക് കയറുന്നത് തടഞ്ഞു. ഇതേതുടര്‍ന്ന് സ്പീക്കറുടെ ചുമതലയുണ്ടായിരുന്ന സന്ധ്യ റായ് തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചു.

കരസേന മുന്‍ മേധാവി എം.എം.നരവനെയുടെ ഓര്‍മക്കുറിപ്പിലെ വരികള്‍ വായിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇന്ന് ലോക്‌സഭയില്‍ ബഹളം വച്ചിരുന്നു. തുടര്‍ന്ന് പലതവണ നിര്‍ത്തിവക്കേണ്ടിവന്ന സഭ, വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി സംസാരിക്കാനെത്തുന്നതിന് തൊട്ടുമുമ്പാണ് വീണ്ടും ചേര്‍ന്നത്. അപ്പോഴും പ്രതിഷേധം തുടര്‍ന്നു. ഇതിനിടയിലാണ് വനിതാ പ്രതിപക്ഷ എംപിമാര്‍ ഭരണപക്ഷത്തിന്റെ കസേര വളഞ്ഞത്.

വര്‍ഷ ഗെയ്ക്വാദ്, ജ്യോതിമണി എന്നിവരാണ് ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് ഇരിപ്പിടം വളഞ്ഞ് പ്രതിഷേധിച്ചത്. അതേസമയം വനിതാ എംപിമാരുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് ഭരണപക്ഷം രംഗത്തെത്തി. സൂത്രിതമായാണ് വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് ചുറ്റും നിന്നതെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. 2020-ലെ ചൈനീസ് പ്രതിസന്ധി ഉന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തില്‍ ഉച്ചയ്ക്കും സഭ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു.

കഴിഞ്ഞ ദിവസം എട്ട് പ്രതിപക്ഷ എംപി.മാരെ സ്പീക്കര്‍ ലോക്‌സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു വനിതാ എംപിമാരുടെ പ്രതിഷേധം. അതേസമയം നന്ദി പ്രമേയം ലോക്‌സഭ ഇതുവരെ പാസാക്കിയിട്ടില്ല. വ്യാഴാഴ്ച സഭ ചേരുമ്പോള്‍ പ്രമേയം പാസാക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം.

Share This Post
Exit mobile version