Press Club Vartha

പിഎം കെയേഴ്സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പിഎം കെയേഴ്സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പിഎം കെയേഴ്സ് ഫണ്ട്, പിഎം നാഷണല്‍ റിലീഫ് ഫണ്ട്, നാഷണല്‍ ഡിഫന്‍സ് ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇതേ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലോക്‌സഭാ സെക്രട്ടേറിയേറ്റിനെ അറിയിച്ചു.

ലോക്‌സഭാ ചട്ടങ്ങളിലെ വകുപ്പ് 41(2) (viii), 41(2)(xvii) പ്രകാരം മൂന്ന് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അനുവദിക്കാനാകില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പണം അനുവദിക്കുന്നില്ലെന്നും പൂര്‍ണമായും വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നുള്ള സംഭാവനകളാണ് പിഎം കെയേഴ്സില്‍ ലഭിക്കുന്നത് എന്നതാണ് ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമായി പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

കൊവിഡ് കാലത്ത് 2020 മാര്‍ച്ച് 28ന് രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ടിനെ എഫ്സിആര്‍എയുടെ എല്ലാ വ്യവസ്ഥകളില്‍ നിന്നും സിഎജി ഓഡിറ്റുകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമെ വിവരാവകാശ നിയമം വഴി പിഎം കെയേഴ്സ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേടിയെടുക്കാനും സാധ്യമല്ല. ദുരന്തം, പൊതുജനാരോഗ്യ അടിയന്തരാവസ്ഥ തുടങ്ങിയ നിര്‍ണായക ഘട്ടങ്ങളില്‍ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ച് ആരംഭിച്ച പി എം കെയേഴ്സ് പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് ആയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്‌സ് ഒഫിഷ്യോ ചെയര്‍മാന്‍.

 

 

Share This Post
Exit mobile version