Press Club Vartha

ദേശീയപാതകളിലെ ടോള്‍പ്ലാസകള്‍ ഇനി ഡിജിറ്റല്‍; ടോള്‍ പണമായി സ്വീകരിക്കില്ല; ഫാസ്ടാഗ്, യുപിഐ പേമെന്റ് മാത്രം

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍പ്ലാസകള്‍ ഇനി ഡിജിറ്റലാകും. ക്യാഷ് പേമെന്റ് ഒഴിവാക്കി ഡിജറ്റല്‍ പേമെന്റ് സംവിധാനം കൊണ്ടുവരാന്‍ കേന്ജ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. ടോള്‍ പണമായി സ്വീകരിക്കുന്നതിനു പകരം ഫാസ്ടാഗ്, യുപിഐ പേമെന്റ് രീതിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍പ്ലാസകളില്‍ ഈ സംവിധാനം കൊണ്ടുവരാനാണ് ആലോചന.

ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ മാത്രമേ ടോള്‍ നല്‍കാന്‍ സാധിക്കൂ. നിലവില്‍ 98 ശതമാനത്തോളം ടോള്‍ ശേഖരിക്കുന്നത് ഫാസ്ടാഗ് വഴിയാണ്. ബാക്കിയുള്ളവ യുപിഐയോ ക്യാഷ് പേയ്‌മെന്റോ ആയാണ് ലഭിക്കുന്നത്. ഇത് പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് മാറ്റാനാണ് തീരുമാനം.

ടോള്‍ പ്ലാസകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് എന്‍എച്ച്എഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫാസ്ടാഗ് ഉപയോഗിക്കുന്നതിലൂടെ ടോള്‍ പ്ലാസകളിലൂടെ തടസ്സമില്ലാത്ത യാത്ര സാധ്യമാകും. പണമടക്കുമ്പോഴുണ്ടാകുന്ന തിരക്ക്, കാത്തിരിപ്പ് എന്നിവ സുഗമമായ യാത്രയെ ബാധിക്കുന്നുവെന്നും എന്‍എച്ച്എഐ ചൂണ്ടിക്കാട്ടുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫാസ്ടാഗ് നടപ്പിലാക്കിയ ടോള്‍ പ്ലാസകളിലെ ശരാശരി കാത്തിരിപ്പ് സമയം 734 സെക്കന്‍ഡില്‍നിന്ന് 47 സെക്കന്‍ഡ് ആയി കുറഞ്ഞുവെന്ന് നേരത്തെ ദേശീയപാതാ അതോറിറ്റി പറഞ്ഞിരുന്നു. 2026 അവസാനത്തോടെ എല്ലാ ടോള്‍ പ്ലാസകളിലും തടസമില്ലാത്ത യാത്ര സാധ്യമാകുമെന്നും ദേശീയപാതാ അതോറിറ്റി പറയുന്നു.

Share This Post
Exit mobile version