Press Club Vartha

അടഞ്ഞുകിടക്കുന്ന ഹോര്‍മൂസിലൂടെ ഇന്ത്യയുടെ നയ’തന്ത്രം’; ഹോര്‍മൂസിലൂടെ ഇന്ത്യ ഇതുവരെ കടത്തിയത് എട്ട് കപ്പലുകള്‍

ന്യൂഡല്‍ഹി: ഇറാനില്‍ യു.എസ്-ഇസ്രയേല്‍ സംയുക്തയുദ്ധം ആരംഭിച്ചതു മുതല്‍ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടിരിക്കുകയാണ്. ആഗോള എണ്ണ-ചരക്ക് നീക്കത്തിന്റെ അഞ്ചിലൊരു ഭാഗവും കടന്നു പോകുന്ന ഹോര്‍മൂസ് അടച്ചത് ഇറാന്റെ വലിയ വിജയമാണ്. അടഞ്ഞു കിടക്കുന്ന ഹോര്‍മൂസിലൂടെ ഏറ്റവുമധികം കപ്പലുകള്‍ കടത്തിയ റെക്കോര്‍ഡ് ഇന്ത്യയ്ക്കായിരിക്കും. എട്ട് കപ്പലുകളാണ് ഇറാന്‍ കടത്തിയത്. ഇന്ത്യയുള്‍പ്പെടെയുള്ള ‘സൗഹൃദ രാജ്യങ്ങള്‍ക്ക്’ സുരക്ഷാ കടലിടുക്ക് മേഖലയില്‍ ഇറാന്‍ അനുവദിച്ച ഇളവ് മുതലെടുത്താണ് ഈ കപ്പലുകള്‍ കടലിടുക്ക് കടന്നത്.

ലോകത്തെ എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ പാത ഇറാന്‍ ഭാഗികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നയതന്ത്ര ഇടപെടലിലൂടെ കപ്പലുകള്‍ സുരക്ഷിതമായി ഹോര്‍മുസ് കടന്നത്. ഏറ്റവും ഒടുവിലായി ‘ഗ്രീന്‍ സാന്‍വി’ എന്ന എല്‍പിജി ടാങ്കറാണ് ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്കെത്തുന്നത്. ഇതിനുമുമ്പ് ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈന്‍ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എലം എന്നീ കപ്പലുകള്‍ ഈ പാതയിലൂടെ സുരക്ഷിതമായി കടന്നുപോയിരുന്നു.

വരുംദിവസങ്ങളില്‍ ഗ്രീന്‍ ആശ, ജഗ് വിക്രം എന്നീ രണ്ട് കപ്പലുകള്‍ക്കൂടി ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 15-ലധികം ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകളും 485-ഓളം ഇന്ത്യന്‍ നാവികരും ഈ മേഖലയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഏറ്റെടുത്തതോടെ മേഘലയില്‍ കപ്പലുകള്‍ക്കെതിരെ ആക്രമണങ്ങളും പതിവാണ്. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവികസേന ഒമാന്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലയുറപ്പിച്ചിട്ടുണ്ട്.

Share This Post
Exit mobile version