
വാഷിങ്ടൺ: ഇറാൻ വെടിവെച്ച് വീഴ്ത്തിയ യുഎസ് യുദ്ധവിമാനത്തിൽ നിന്നും കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. പൈലറ്റിനെ ജീവനോടെ കണ്ടെത്തിയെന്നാണ് ട്രംപ് പറയുന്നത്. പുലർച്ചെ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് രക്ഷപ്പെടുത്തിയത്.
ധീരമായ നീക്കത്തിനൊടുവിൽ വിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തി, അമേരിക്കൻ ജനങ്ങളെ, ഞങ്ങൾക്ക് അദ്ദേഹത്തെ തിരികെ ലഭിച്ചു, എല്ലാവർക്കും ഹാപ്പിഈസ്റ്റർ എന്നാണ് ട്രംപ് ത്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ട്രംപിന്റെ നിർദ്ദേശപ്രകാരം പൈലറ്റിനെ കണ്ടെത്താൻ യുഎസ് സൈന്യം ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് ഇറാനിലേക്ക് അയച്ചിരുന്നത്. 24 മണിക്കൂറിലേറെ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന്‍റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) യുഎസ് യുദ്ധവിമാനം തകർത്തത്. വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടി. ഒരു പൈലറ്റിനെ യുഎസ് രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ നടത്തി വരികയായിരുന്നു.
‘നമ്മൾ അദ്ദേഹത്തെ കണ്ടെത്തി! കഴിഞ്ഞ കുറേ മണിക്കൂറുകളായി, യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി യുഎസ് ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിലിൽ, രക്ഷാപ്രവർത്തനങ്ങളിൽ ഒന്ന് നടത്തി. ക്രൂ ഓഫീസർമാരിലൊരാളായ കേണലിനെ കണ്ടെത്തി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്!. ശത്രുരാജ്യത്തിന്റെ കൈകളിൽ നിന്ന് രണ്ട് യുഎസ് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത് യുഎസ് സൈനിക ചരിത്രത്തിൽ ഇതാദ്യമാണ്’ ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു.
ശത്രുക്കളാൽ വലയം ചെയ്ത് വേട്ടയാടപ്പെട്ടെങ്കിലും വ്യോമ സേനയുടെ കമാൻഡർ ഇൻ ചീഫ്, പ്രതിരോധ സെക്രട്ടറിയും നേതൃത്വം നൽകിയ സൈന്യം 24 മണിക്കൂറും അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു, ഒടുവിൽ രക്ഷപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.
