
വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും ഭീഷണിയും അസഭ്യവര്‍ഷവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30 നുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങളും , പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ അടുത്ത മുന്നറിയിപ്പ്.
ആക്രമണത്തെ ‘പവർ പ്ലാന്റ് ഡേ’ എന്നും ‘ബ്രിഡ്ജ് ഡേ’ എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ഈ ആക്രമണം നടന്നാൽ രാജ്യം പുനർനിർമ്മിക്കാൻ കുറഞ്ഞത് ഇരുപത് വർഷമെങ്കിലും വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.
”ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകേണ്ടി വരും. അല്ലാഹുവിന് സ്തുതി”- എന്നായിരുന്നു അസഭ്യവാക്കുകള്‍ ചേര്‍ത്ത് ട്രംപിന്റെ പോസ്റ്റ്. ചൊവ്വാഴ്ച ഇറാന്റെ പവര്‍ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കും. ഇതുപോലൊന്ന് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി.നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ നരക തുല്യമാക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.
അതേസമയം ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തി. സമാനമായി തന്നെ തിരിച്ചടിക്കുമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്. ട്രംപിന്റെ പ്രകോപനപരമായ പരാമർശങ്ങളെ ഇറാൻ അപലപിക്കുകയും ചെയ്തു.
