Press Club Vartha

വെടിനിര്‍ത്തലിനു പിന്നാലെ ട്രംപിന്റെ താരിഫ് ഭീഷണി; ഇറാന് ആയുധം നല്‍കുന്നവര്‍ക്കെതിരെ 50% താരിഫ് ചുമത്തും

വാഷിംഗ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ താരിഫ് ഭീഷണിയുമായി വീണ്ടും യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇറാന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ 50% താരിഫ് ചുമത്തുമെന്നാണ് ഭീഷണി. ഇക്കാര്യത്തില്‍ ഒരു ഇളവും ആര്‍ക്കും ഉണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയ്‌ക്കെതിരെ ചുമത്തിയിരുന്ന താരിഫ് ഒഴിവാക്കിയതിനു ശേഷം ആദ്യമായാണ് ട്രംപ് താരിഫ് ഭീഷണി പുറപ്പെടുവിക്കുന്നത്. തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രഖ്യാപനം.

ഇന്നാണ് ഇറാനില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. പാകിസ്താന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. രണ്ടാഴ്ച ആക്രമണം ഉണ്ടാകില്ലെന്നും ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചെന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ നടന്നേക്കും. ഈ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച കൂടുതല്‍ ധാരണകളുണ്ടാകും.

ചര്‍ച്ചയ്ക്കു മുന്‍പായി തന്നെ ഹോര്‍മൂസ് കടലിടുക്ക് തുറന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിയന്‍ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോര്‍മുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ഷിയും വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയില്‍ ഇറാന്റെ പത്ത് നിബന്ധനകള്‍ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് ഇറാന്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് ആക്രമണം പൂര്‍ണമായും നിര്‍ത്തിവെയ്ക്കാന്‍ ട്രംപ് സമ്മതിച്ചതെന്നാണ് വിവരം.

എന്നാല്‍ രണ്ടാഴ്ച്ചത്തെ വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നുവെന്നും എന്നാല്‍ ലബനനില്‍ ഇനിയും ആക്രമണം നടത്തുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ ഇനിയൊരിക്കലും ഭീഷണിയല്ലെന്നാണ് നെതന്യാഹു പറയുന്നത്. ഇറാന്‍ ഇനി ആണവ, മിസൈല്‍, ഭീകരവാദ ഭീഷണി ഉയര്‍ത്തി മുന്നോട്ട് വരില്ലെന്നാണ് നെതന്യാഹുവിന്റെ അവകാശവാദം.

Share This Post
Exit mobile version