
വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശം അംഗീകരിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പുറത്തിക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്തു.
ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ ഞാൻ സമ്മതിക്കുന്നു എന്നാണ് അമേരിക്കൻ പ്രസിഡന്റ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. വെടിനിർത്തൽ കരാർ നിലവിലുള്ള രണ്ടാഴ്ചക്കാലം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം, ഇറാന്‍ സൈന്യവുമായി ഏകോപിപ്പിച്ച് സുരക്ഷിതമായി തുടരാൻ അനുവദിക്കുമെന്നും അരാഗ്ചി ഉറപ്പ് നൽകുന്നു.
ചർച്ചയിൽ ഇറാന്റെ പത്ത് നിബന്ധനകൾ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. അതേസമയം വെടിനിർത്തൽ പ്രഖ്യാപത്തിന് പിന്നാലെ എണ്ണവില കുറഞ്ഞു. നിലവിൽ ഒരു ബാരലിന് 90ഡോളറായി.
