
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ അവയവങ്ങൾ ദാനം ചെയ്യും. കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.
ആത്മഹത്യ ശ്രമത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജയിയ്ക്ക് മസ്തിഷ്കമരണം സംഭവിച്ചത്. കഴക്കൂട്ടം ടെക്‌നോ പാർക്കിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ജയി ജയകുമാർ. ജയി ജയകുമാറിന്റെ ഹൃദയം, കിഡ്നികൾ, കരൾ, കണ്ണുകൾ എന്നിവയുൾപ്പെടെ അഞ്ചോളം അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
ജയിയുടെ ഹൃദയം ഏയർ ആംബുലൻസിൽ കൊച്ചി ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. 14 വയസ്സുള്ള പെൺകുട്ടിക്കാണ് ഹൃദയം നൽകുന്നത്. ഒരു വൃക്ക തിരുവന്തപുരം കിംസ് ആശുപത്രിയിൽ, ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ, കരൾ കിംസ് ആശുപത്രിയിൽ, കോർണിയ തിരുവനന്തപുരം കണ്ണാശുപത്രി എന്നിവിടങ്ങളിലേക്കുമാണ് നൽകുന്നത്.
