Press Club Vartha

യുദ്ധം തീര്‍ന്നാലും ഹോര്‍മൂസ് പഴയ ഹോര്‍മൂസ് ആകില്ല; കപ്പലുകളുടെ എണ്ണം പരിമിതപ്പെടുത്തി ഇറാന്‍; പ്രത്യേക അനുമതിയും വേണം

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഇറാന്‍ അടച്ചിട്ട ഹോര്‍മൂസ് ഇനിയൊരിക്കലും പഴയ പോലെയാകില്ലെന്ന് മുന്നറിയിപ്പാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ അടക്കം ഇറാനെ ഉദ്ദരിച്ച് നല്‍കുന്നത്. യുദ്ധാനന്തരം ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കപ്പലുകള്‍ക്ക് ഇറാന്‍ കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്നും നിലവില്‍ ഒരു ദിവസം പരമാവധി പതിനഞ്ച് കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസ് വഴി കടത്തിവിടുന്നതെന്ന് ഇറാന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ കര്‍ശന മേല്‍നോട്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഹോര്‍മുസ് കടക്കാന്‍ ഓരോ കപ്പലിനും ഇറാന്റെ അനുമതി അത്യാവശ്യമാണ്. പ്രത്യേക പ്രോട്ടോക്കോളും ഉണ്ടാകും. ഐആര്‍ജിസിയുടെ മേല്‍നോട്ടത്തിലാകും കപ്പലുകള്‍ കടലിടുക്ക് കടക്കുക. യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് ഹോര്‍മുസ് മാറുന്നത് സാധ്യമല്ലെന്നും റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാറില്‍ മരവിപ്പിക്കപ്പെട്ട ഇറാന്റെ വിദേശ ആസ്തികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍വസ്ഥിതിയില്‍ ആക്കണമെന്ന് ഇറാന്‍ നേരത്തെ നല്‍കിയ പത്തിന നിര്‍ദേശങ്ങള്‍ക്കൊപ്പം ഇറാന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിലൂടെ യുദ്ധം അവസാനിച്ചു എന്നത് ഔദ്യോഗികമായി അംഗീകരിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്.

യുദ്ധം അവസാനിപ്പിക്കുന്നത് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ കഴിഞ്ഞ 40 ദിവസമായി തങ്ങള്‍ ചെയ്തതുപോലെ, കൂടുതല്‍ തീവ്രതയോടെ, യുഎസിനും ഇസ്രയേലിനുമെതിരെ പോരാട്ടം പുനരാരംഭിക്കാന്‍ തയ്യാറെടുക്കും എന്നാണ് ഇറാന്റെ നിലപാട്. വെടിനിര്‍ത്തല്‍ കാലയളവിനിടെ മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കരുതെന്നും ഇറാന്‍ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണത്തെ സംബന്ധിച്ചിടത്തോളം നേരത്തെ കൈമാറപ്പെട്ട കരാറില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ് എന്നും ഇറാന്‍ പറഞ്ഞു.

Share This Post
Exit mobile version