Press Club Vartha

ലബനനിലും വെടിനിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍; അടവെടുത്താല്‍ കേട്ടിരിക്കില്ലെന്ന് ജെ.ഡി വാന്‍സ്; പാകിസ്താനില്‍ കനത്ത സുരക്ഷ

ടെഹ്‌റാന്‍: പാകിസ്താനില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് മുന്‍പായി നിലപാട് അറിയിച്ച് ഇറാന്‍. ലബനനിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനും അമേരിക്കയുമായുള്ള സമാധാന ചര്‍ച്ച ഇസ്ലാമാബാദില്‍ നടക്കുന്നതിനു മുന്നോടിയായാണ് ഇറാന്റെ പ്രതികരണം. യുഎസ് വൈസ് പ്രസിഡണ്ട് ജെ.ഡി വാന്‍സിന്റെയും സംഘങ്ങള്‍ ചര്‍ച്ചയ്ക്കായി ഇസ്ലാമാബാദിലേക്ക് പുറപ്പെട്ടു. ചര്‍ച്ചയ്ക്കു മുന്നോടിയായി പാകിസ്താനില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചര്‍ച്ചയില്‍ പങ്കെടുക്കണമെങ്കില്‍ ലബനനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാക്കണമെന്നും തടഞ്ഞ് വെച്ചിരിക്കുന്ന ഇറാന്റെ സ്വത്തുക്കള്‍ തിരികെ നല്‍കണമെന്നുള്ള ആവശ്യങ്ങളാണ് ഇറാന്‍ പ്രധാനമായും മുന്നോട്ട് വെച്ചത്. അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് തന്നെ ഇതില്‍ തീരുമാനമുണ്ടാകണമെന്ന് ഖാലിബാഫ് എക്‌സ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി യുഎസ് വൈസ് പ്രസിഡണ്ട് ജെ.ഡി വാന്‍സ് അമേരിക്കയില്‍ നിന്ന് പുറപ്പെട്ടു. പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് നിര്‍ണായകമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും വാന്‍സ് പ്രതികരിച്ചു. ‘ഇറാന്‍ നല്ല രീതിയില്‍ ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ ഞങ്ങളും തുറന്ന മനസ്സോടെ കൈകൊടുക്കും. എന്നാല്‍, അവര്‍ ചര്‍ച്ചകളില്‍ അടവുകളെടുത്താല്‍ ഞങ്ങളുടെ സംഘം കേട്ടിരിക്കില്ല’ എന്നാണ് വാന്‍സ് പറഞ്ഞത്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തല്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അമേരിക്കയും ഇറാനും തമ്മിലെ നിര്‍ണായക ചര്‍ച്ച നടക്കുന്നത്.

Share This Post
Exit mobile version